നടി പാര്‍വതിയുടെ രാജിക്കത്ത് എഎംഎംഎയുടെ അടുത്ത എക്‌സിക്യൂട്ടിവ് യോഗം ചര്‍ച്ച ചെയ്യും
നടി പാര്‍വതിയുടെ രാജിക്കത്ത് എഎംഎംഎയുടെ അടുത്ത എക്‌സിക്യൂട്ടിവ് യോഗം ചര്‍ച്ച ചെയ്യും. രേവതിയും പത്മപ്രിയയും തുറന്ന കത്തിലൂടെ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും നേതൃത്വം മറുപടി നല്‍കും. നടിയെ അപമാനിച്ചെന്ന ആരോപണത്തില്‍ സംഘടനയുടെ ഔദ്യോഗിക പ്രതികരണം വൈകാതെ ഉണ്ടാകും.
ചാനല്‍ അഭിമുഖത്തില്‍ ആക്രമിക്കപ്പെട്ട നടിയെ എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പരിഹസിച്ചെന്ന് ആരോപിച്ചായിരുന്നു നടി പാര്‍വതിയുടെ രാജി. പാര്‍വതിയെ പിന്തുണച്ച് ഡബ്യൂസിസി അംഗങ്ങളായ രേവതിയും പത്മപ്രിയയും ഇന്നലെ സംഘടന നേതൃത്വത്തിന് തുറന്ന കത്ത് നല്‍കിയിരുന്നു. അടുത്ത എക്‌സിക്യൂട്ടിവ് യോഗത്തില്‍ പാര്‍വതിയുടെ രാജിക്കത്തും നടിമാര്‍ ഉന്നയിച്ച ചോദ്യങ്ങളും ചര്‍ച്ചയാകും.
പ്രസിഡന്റ് മോഹന്‍ലാല്‍ ദൃശ്യം 2 ചിത്രീകരണവുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ ഉള്ളതിനാല്‍ യോഗം വൈകില്ല. വിഷയത്തില്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളില്‍ ഭൂരിഭാഗവും ഇടവേള ബാബുവിനെ പിന്തുണക്കുന്നവരാണ്. ഇടവേള ബാബുവിന്റെ പരാമര്‍ശത്തെ പിന്തുണച്ച ഗണേഷ്‌കുമാറിനെതിരെയും നടപടി വേണമെന്ന് രേവതിയും പത്മപ്രിയയും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
നടന്‍ സിദ്ദിഖിനെതിരായ ആരോപണങ്ങളിലും സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയാനും എഎംഎംഎ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്നും നടിമാര്‍ കത്തില്‍ ഉന്നയിച്ചിരുന്നു. നേതൃത്വത്തിനും എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ക്ക് വ്യക്തിപരമായും അയച്ച കത്തില്‍ മോഹന്‍ലാല്‍, എഎംഎംഎയുടെ ഔദ്യോഗിക പ്രതികരണം നടത്താനും സാധ്യതയുണ്ട്.
Story Highlights – AMMA executive meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here