‘പുസ്തകം വായിക്കുന്നത് എങ്ങനെ ഭീകരപ്രവർത്തനമാകും?’; താഹയുടെ വീട് സന്ദർശിച്ച് രമേശ് ചെന്നിത്തല

അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തി കേസടുത്തത് പോലെയുള്ള നടപടി കേരളത്തിൽ ഇനി ആവർത്തിക്കാൻ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചായകുടിക്കാൻ പോയതിനാണ് ഇരുവരേയും ഭീകരപ്രവർത്തനം നടത്തിയെന്ന പേരിൽ കേസെടുത്തത്. പുസ്തകം വായിക്കുന്നത് എങ്ങനെ ഭീകരപ്രവർത്തനമാകുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീർ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരോടൊപ്പം താഹയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Read Also : അലന്റെയും താഹയുടേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
അതേസമയം, താഹയുടെ കുടുംബത്തിന് വീട് നവീകരിക്കാൻ സഹായധനമായി കെപിസിസി അഞ്ചുലക്ഷം രൂപ കൈമാറും.
സെപ്തംബർ പതിനൊന്നിനാണ് യുഎപിഎ കേസിൽ കുറ്റാരോപിതനായ അലൻ ശുഹൈബും താഹ ഫസലും ജാമ്യത്തിലിറങ്ങുന്നത്. പത്തു മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്.
കടുത്ത ഉപാധികളോടെയാണ് കൊച്ചി എൻഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്. സിപിഐ (മാവോയിസ്റ്റ്) സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം, പാസ്‌പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്.
Story Highlights – ramesh chennithala criticizes government on uapa case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here