കെഎംഎംഎല്ലില്‍ നിന്നും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഓക്‌സിജന്‍

പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെഎംഎംഎല്ലിലെ ഓക്‌സിജന്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വിതരണം തുടങ്ങി. ദിവസേന ആറ് ടണ്‍ ദ്രവീകൃത ഓക്‌സിജനാണ് കെഎംഎംഎല്‍ നല്‍കുക. കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മേഖല നേരിടുന്ന ഓക്‌സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഇത് സഹായിക്കും.
ആദ്യ ദിനം 30 ടണ്‍ ഓക്‌സിജനാണ് നല്‍കിയത്. ആരോഗ്യ മേഖലയിലെ ഉപയോഗത്തിനായി ഓക്‌സിജന്‍ നല്‍കാന്‍ ലൈസന്‍സുള്ള കൊച്ചിയിലെ മനോരമ ഓക്‌സിജന്‍, കോഴിക്കോട്ടെ ഗോവിന്ദ് ഓക്‌സിജന്‍ എന്നീ കമ്പനികള്‍ക്കായിരുന്നു വിതരണം. ഭാവിയില്‍ മെഡിക്കല്‍ കോളജുകള്‍ക്കടക്കം ഓക്‌സിജന്‍ വിതരണം ചെയ്യാനാണ് നടപടി.
കെഎംഎംഎല്ലിലെ പ്രധാന ഉത്പന്നമായ ടൈറ്റാനിയം ഡയോക്‌സൈഡ് നിര്‍മാണത്തിനായാണ് പ്രതിദിനം 70 ടണ്‍ ഓക്‌സിജന്‍ ഉത്പാദന ശേഷിയുള്ള പുതിയ പ്ലാന്‍ ഈ മാസം പ്രവര്‍ത്തനം തുടങ്ങിയത്. പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചതോടെ 12 കോടിരൂപ കെഎംഎംഎല്ലിന് നേട്ടമുണ്ടാക്കാനാകും. 63 ടണ്‍ വാതക ഓക്‌സിജനാണ് കെഎംഎംഎല്ലിന് ആവശ്യം. ഇതിന് പുറമെ പരമാവധി ഏഴ് ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ നിര്‍മിക്കാന്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റിനാകും. ഇതാണ് ആരോഗ്യമേഖലയ്ക്ക് കൈമാറുന്നത്.
Story Highlights – Oxygen for medical purposes from KMML
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here