തൃശൂരിൽ കൊവിഡ് രോഗിയെ കെട്ടിയിട്ട സംഭവം; മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടി കളക്ടർ

തൃശൂരിൽ കൊവിഡ് രോഗിയെ കെട്ടിയിട്ട സംഭവത്തിൽ റിപ്പോർട്ട് തേടി ജില്ലാ കളക്ടർ. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോടാണ് റിപ്പോർട്ട് തേടിയത്. ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സൂപ്രണ്ടിന് പ്രിൻസിപ്പലും നിർദേശം നൽകി.
തൃശൂർ മെഡിക്കൽ കോളജിൽ വയോധികയായ കൊവിഡ് രോഗിയോടാണ് അധികൃതരുടെ ക്രൂരത. തൃശൂർ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയിൽ വീട്ടിൽ കുഞ്ഞിബീവിയെ കെട്ടിയിട്ടെന്നാരോപിച്ച് ബന്ധുക്കളാണ് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും ബന്ധുക്കൾ പരാതി നൽകിയിരുന്നു.
Read Also :തൃശൂർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയോട് ക്രൂരത; കെട്ടിയിട്ട് അധികൃതർ; പരാതി നൽകി ബന്ധുക്കൾ
കുട്ടനല്ലൂർ കൊവിഡ് സെന്ററിൽ നിന്ന് ഈ മാസം 20നാണ് കുഞ്ഞിബീവിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. അഡ്മിഷന്റെ സമയത്ത് ശരിയായ രീതിയിലുള്ള പരിശോധന നടത്താൻ ആശുപത്രി അധികരനോ നഴ്‌സുമാരോ തയ്യാറായില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. കൈപ്പിടിയില്ലാത്ത കട്ടിലിലാണ് രോഗിയെ കിടത്തിയത്. ഇതേ തുടർന്ന് കട്ടിലിൽ നിന്ന് രോഗി താഴെ വീണു. തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. രോഗിയെ കെട്ടിയിടുന്ന സംഭവമുണ്ടായി. ഗുരുതര വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആശുപത്രി അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ പരാതിയിൽ ആവശ്യപ്പെട്ടു. കുഞ്ഞിബീവിയെ കട്ടിലിൽ കെട്ടിയിട്ടതിന്റെ വീഡിയോ സഹിതമാണ് ബന്ധുക്കൾ പരാതി നൽകിയത്.
Story Highlights – Covid patient, Thrissur medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here