Advertisement

സ്പാർക്കുള്ള യുവതാരങ്ങൾ; സെൻസിബിൾ സഞ്ജു; ബെൻ സ്റ്റോക്സിന്റെ വിശ്വരൂപം: ഇന്നത്തെ ഐപിഎൽ കാഴ്ചകൾ

October 25, 2020
Google News 2 minutes Read
csk rcb rr mi

‘യുവതാരങ്ങൾക്ക് ഒരു സ്പാർക്കില്ല’ എന്ന ക്യാപ്റ്റൻ കൂളിൻ്റെ പ്രസ്താവന ഋതുരാജിന് ഇഷ്ടമായില്ലെന്നു തോന്നുന്നു. ആർസിബിക്കെതിരെ സ്ലഗ്ഗിഷ് പിച്ചിൽ നടത്തിയ ക്ലിനിക്കൽ ചേസിൻ്റെ അമരക്കാരൻ ഋതുരാജ് ഗെയ്ക്‌വാദ് എന്ന യുവതാരമായിരുന്നു. അതേസമയം, 145 എന്ന സ്കോർ ആ പിച്ചിൽ മതിയാവുന്നതായിരുന്നില്ല എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. വിരാട് കോലി 50 അടിച്ചെങ്കിലും അതിനു വേണ്ടി 43 പന്തുകൾ ചെലവിട്ടു എന്നത് തിരിച്ചടിയായെന്ന് പറയുക വയ്യ. എബി ഡിവില്ല്യേഴ്സിൻ്റെ പുറത്താകൽ ആർസിബി സ്കോറിൽ ഒരു 15-20 റൺസിൻ്റെ കുറവാണ് ഉണ്ടാക്കിയത്. സ്ലോവർ ബോളുകൾ ഫലപ്രദമാകുമെന്ന് ആദ്യ ഇന്നിംഗ്സിൽ തന്നെ തിരിച്ചറിഞ്ഞിട്ടും അതിനു ശ്രമിക്കാതിരുന്ന ആർസിബി ബൗളർമാരും ഈ തോൽവിയിൽ ഒരുപോലെ ഉത്തരവാദികളാണ്. പിച്ചിനെ അറിഞ്ഞ് പന്തെറിഞ്ഞ ചെന്നൈ ബൗളർമാർക്ക് മുഴുവൻ മാർക്കും നൽകണം. എബിയെയും ക്ലോലിയെയും അടക്കം അവർ അങ്ങനെയാണ് പിടിച്ചു നിർത്തിയത്. കോലി, എബി എന്നിവരിൽ അധികമായി ഏല്പിക്കപ്പെട്ടിരുന്ന സ്കോറിംഗ് ദൗത്യം ആർസിബിയുടെ ബാറ്റിംഗിൽ മുഴച്ചുകാണാം. ഫിഞ്ചിനെ ഇപ്പോഴും ഫൈനൽ ഇലവനിൽ ഉൾപ്പെടുത്തുന്നത് ടീമിൻ്റെ ബാലൻസിനു ഭീഷണിയാവുന്നുണ്ട്.

Read Also : ഒടുവിൽ റോയൽസിനു വേണ്ടി ബിഗ് ബെൻ മുഴങ്ങി; കൂട്ടിന് സഞ്ജുവും: മുംബൈയെ തകർത്ത് രാജസ്ഥാൻ

ബെൻ സ്റ്റോക്സ് ഒരു മാച്ച് വിന്നറാണ്. അതിൽ യാതൊരു സംശയവും ഇല്ല. ലിമിറ്റഡ് ഓവറിലും ടെസ്റ്റിലുമൊക്കെ അയാൾ ഇംഗ്ലണ്ട് കുപ്പായത്തിൽ അത് തെളിയിച്ചിട്ടുണ്ട്. പക്ഷേ, ഐപിഎലിൽ കനപ്പെട്ട പ്രൈസ് ടാഗിനപ്പുറം സ്റ്റോക്സ് വലിയ ഇംപാക്ടുകൾ ഉണ്ടാക്കിയിട്ടില്ല. പ്രത്യേകിച്ച് രാജസ്ഥാൻ റോയൽസിനു വേണ്ടി അയാൾ ഒന്നും ചെയ്തിട്ടില്ല. പക്ഷേ, സ്റ്റോക്സ് ശരിക്കും സ്റ്റോക്സായി. റിയൽ മാച്ച് വിന്നർ. കോപ്പിബുക്ക് ഷോട്ടുകളും അൺഓർത്തഡോക്സ് ഷോട്ടുകളും കൈമുതലായ സ്റ്റോക്സ് നിലയുറപ്പിച്ചാൽ പിന്നെ ആരെറിഞ്ഞാലും രക്ഷയില്ല. അതിന് സ്റ്റോക്സ് തിരഞ്ഞെടുത്തത് ഈ മത്സരം ആയിപ്പോയി എന്നത് മുംബൈയുടെ ദൗർഭാഗ്യം. ഇപ്പോഴും ടോപ്പ ഓർഡറിൽ സ്റ്റോക്സിനെക്കാൾ നല്ലത് ബട്‌ലർ തന്നെയാണ്. സ്റ്റോക്സിന് ഇങ്ങനെ തന്നെ മിഡിൽ ഓർഡറിലും കളിക്കാം.

ഹർദ്ദിക് പാണ്ഡ്യ. 165-170 എന്ന് മുംബൈ ഡഗ് ഔട്ട് പോലും കണക്ക് കൂട്ടിയ ഒരു ഇന്നിംസ്ഗിനെയാണ് പാണ്ഡ്യ 195 എന്ന മാസിവ് ടോട്ടലിൽ എത്തിക്കുന്നത്. അതിന് രാജസ്ഥാൻ ബൗളർമാരുടെ ഓർഡിനറി ഡെത്ത് ബൗളിംഗും ഒരു പങ്ക് വഹിച്ചു. അങ്കിത് രാജ്പൂതിനെ 27 അടിച്ച് നിൽക്കുന്ന പാണ്ഡ്യ ആർച്ചറുടെ അടുത്ത ഓവറിൽ എടുക്കുന്നത് വെറും മൂന്ന് റൺസാണ്. ത്യാഗിയും രാജ്പൂത്തും ലെംഗ്ത് ബോളുകൾ എറിഞ്ഞ് അടി വാങ്ങിക്കൂട്ടുകയായിരുന്നു. ഓവറിലെ 6 പന്തും യോർക്കർ എറിയാൻ കഴിയുന്ന ബൗളറാണ് ത്യാഗി. അണ്ടർ 19 ലോകകപ്പിൽ അത് തെളിയിച്ചതാണ്. എന്നിട്ടും അയാൾ അത് പരീക്ഷിക്കാത്തത് അതിശയമാണ്. വരുൺ ആരോണിനെ എന്തിന് ബെഞ്ചിലിരുത്തുന്നു എന്നതും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്ത് തന്നെയായാലും, പാണ്ഡ്യ മീൻസ് ബിസിനസ്. നിങ്ങൾ ഒരു പിഴവ് വരുത്തിയാൽ അതിനു നൽകേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.

Read Also : ഗെയ്ക്‌വാദിന് ‘സ്പാർക്കിംഗ്’ ഫിഫ്റ്റി; ചെന്നൈക്ക് അനായാസ ജയം

അവസാനമായി സഞ്ജു സാംസൺ. എന്ത് മനോഹരമായാണ് അയാൾ ബൗണ്ടറി ക്ലിയർ ചെയ്യുന്നത്. പൂ പറിക്കുന്നത് പോലെ ഈസി സിക്സറുകൾ. ഫീൽഡ് പ്ലേസ്മെൻ്റിനെ അമ്മാനമാടുന്ന, ടൈമിംഗ് കൊണ്ട് നേടുന്ന ബൗണ്ടറികൾ. ഇന്നത്തെ സഞ്ജുവിൻ്റെ ഇന്നിംഗ്സ് പെർഫക്ട് ആയിരുന്നു. അനാവശ്യ റിസ്കില്ലാതെ കൃത്യമായി പേസ് ചെയ്ത ഒരു ഇന്നിംഗ്സ്. ആകെ ഒരു തവണയാണ് പന്ത് എഡ്ജ് ചെയ്തത്. ബാക്കിയെല്ലാം സ്വീറ്റ് സ്പോട്ടിൽ. ഇതാണ് സഞ്ജുവിൻ്റെ റോൾ. ഇങ്ങനെയാണ് കളിക്കേണ്ടത്.

Story Highlights todays ipl analysis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here