ബിനീഷ് കോടിയേരിയുടെ അറസ്റ്റ്; മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്നുള്ള കൊള്ളസംഘമാണ് കേരളം ഭരിക്കുന്നത്: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേര്‍ന്നുള്ള കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ഈ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പാര്‍ട്ടിക്ക് എങ്ങനെ കഴിയുന്നു. പാര്‍ട്ടിയുടെ നേതാക്കന്മാര്‍ ആരെയാണ് സംരക്ഷിക്കുന്നത്. ഇവിടെ നടക്കുന്ന ഈ തീവെട്ടിക്കൊള്ള ജനം മനസിലാക്കുന്നുണ്ട്. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും ഈ കൊള്ളക്കാരെയും കള്ളന്മാരെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പലരെയും ചോദ്യം ചെയ്യാന്‍ പോവുകയാണ്. ഇത് കേരളത്തിന് അപമാനകരമായ സംഭവമാണ്. ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അധോലോക പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതേക്കുറിച്ച് ഒന്നും ജനങ്ങളോട് വിശദീകരിക്കാന്‍ അവര്‍ക്ക് കഴിയില്ല. നാടാകെ അവരുടെ മുഖം മനസിലാക്കി കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബംഗളൂരു ലഹരിമരുന്ന് കേസിലാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപെടലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ഇ ഡി ഇന്ന് ബിനീഷിനെ ചോദ്യം ചെയ്യുകയായിരുന്നു. ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്. ബിനീഷ് നല്‍കിയ പണം അനൂപ് ലഹരിക്കടത്തിന് ഉപയോഗപ്പെടുത്തിയോ എന്ന് വ്യക്തത വരുത്തുകയായിരുന്നു ലക്ഷ്യം.11 മണിയോടെയാണ് ഇ ഡി സോണല്‍ ഓഫീസില്‍ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്. ഒക്ടോബര്‍ ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നായിരുന്നു വീണ്ടും ചോദ്യം ചെയ്യല്‍.
Story Highlights – Bineesh Kodiyeri arrest, Ramesh Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here