പെട്ടിമുടിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ഭൂമി കൈമാറ്റം ഇന്ന്

ഇടുക്കി പെട്ടിമുടി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയുടെ കൈമാറ്റവും വീടുകളുടെ തറക്കല്ലീടലും ഇന്ന് നടക്കും. കുറ്റിയാര്‍വാലിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം എം മണിയാണ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത്.
റവന്യൂ വകുപ്പ് കണ്ടെത്തിയ എട്ട് പേര്‍ക്കാണ് ഭൂമി അനുവദിക്കുന്നത്. കെഡിഎച്ച് വില്ലേജില്‍ ഉള്‍പ്പെട്ട കുറ്റിയാര്‍വാലിയിലെ സര്‍വേ നമ്പര്‍ 1264ല്‍പ്പെട്ട 50 സെന്റ് ഭൂമിയാണ് എട്ട് പേര്‍ക്കായി നല്‍കുന്നത്. അഞ്ച് സെന്റ് ഭൂമിയുടെ പട്ടയവും ഇതോടൊപ്പം തന്നെ നല്‍കും.
Read Also : പെട്ടിമുടിയിലെ തിരച്ചിൽ താരമായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി
ശരണ്യ, അന്നലക്ഷ്മി, സീതാലക്ഷ്മി, പളനിയമ്മ, ഹേമലത, കറുപ്പായി, മുരുകേശന്‍, മലയമ്മാള്‍ എന്നിവര്‍ക്കാണ് ഭൂമി ലഭിക്കുക. 1964 ലെ ഭൂപതിവ് ചട്ട പ്രകാരമാണ് ഭൂമി നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, സബ് കളക്ടര്‍ പ്രംക്യഷ്ണന്‍, ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍, എം പി ഡീന്‍ കുര്യാക്കോസ്, കെ ഡി എച്ച് പി കമ്പനി എം ഡി മാത്യു എബ്രഹാം,പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
അതേസമയം ദുരന്തമുഖത്ത് ഇനിയും കണ്ടെത്താനുള്ളത് നാല് പേരെയാണ്. ഇവരെ മരിച്ചവരുടെ പട്ടികയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള തടസങ്ങള്‍ ഇതോടെ നീങ്ങി. പി കസ്തൂരി, കെ കാര്‍ത്തിക, പി പ്രിയദര്‍ശിനി, ദിനേഷ് കുമാര്‍ എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
Story Highlights – pettimudi land slide, land transfer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here