കേരളപ്പിറവിയില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരങ്ങളുമായി പ്രതിപക്ഷം

കേരളപ്പിറവി ദിനത്തില്‍ വിവിധ വിഷയങ്ങളില്‍ സമരങ്ങളുമായി സിപിഐഎമ്മും യുഡിഎഫും ബിജെപിയും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. മാധ്യമങ്ങള്‍ വേട്ടയാടുന്നു എന്ന ആരോപണവുമായി സിപിഐഎം ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേരളപ്പിറവിദിനത്തിലെ മൂന്ന് പാര്‍ട്ടികളുടെയും സമരം. മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് പ്രതിഷേധം. പ്രവര്‍ത്തകര്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വഞ്ചനാദിനം ആചരിച്ചുകൊണ്ടാണ് സത്യാഗ്രഹം നടത്തുക. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
Read Also : മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും വെള്ളപൂശാന്‍ ശ്രമം: മുല്ലപ്പള്ളി രാമചന്ദ്രന്‍
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തന്നെയാണ് ബിജെപിയുടെ സംസ്ഥാന വ്യാപകമായ നില്‍പ് സമരം. സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പങ്കെടുക്കും. മാധ്യമങ്ങള്‍ക്കെതിരായാണ് സിപിഎമ്മിന്റെ ജനകീയ കൂട്ടായ്മയുള്ളത്. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്നരോപിച്ച് ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി മേഖലകളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.
അതേസമയം വിവിധ ഏജന്‍സികള്‍ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ബംഗളൂരു മയക്കുമരുന്ന് കേസുകളില്‍ അന്വേഷണം തുടരുകയാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ പത്ത് മണിക്കൂറോളം ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെതിരെ നടപടി തുടങ്ങി.
Story Highlights – opposition strike, asking cm resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here