മാലിയിൽ ഫ്രാൻസിന്റെ വ്യോമാക്രമണം; 50 അൽ ഖ്വയ്ദ ഭീകരരെ വധിച്ചു
മാലിയിൽ നടത്തിയ വ്യോമാക്രമണത്തിൽ 50 അൽ ഖ്വയ്ദ ഭീകരരെ വധിച്ചുവെന്ന് ഫ്രാൻസ്. ബുർക്കിന ഫാസോ, നൈഗർ അതിർത്തിയിൽ വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്. നാല് ഭീകരരെ പിടികൂടിയതായും ഫ്രാൻസ് അവകാശപ്പെട്ടു.
ഫ്രാൻസിന്റെ നേതൃത്വത്തിലുള്ള ബാർഖാനെ ഫോഴ്സാണ് ആക്രമണം നടത്തിയത്. അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ട അൻസാറുൽ ഇസ്ലാം ഗ്രൂപ്പിലെ ഭീകരരെയാണ് വധിച്ചത്. മേഖലയിൽ ഭീകരപ്രവർത്തനം അടിച്ചമർത്താനുളള തീവ്രശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറൻസ് പാർലെ പറഞ്ഞു. അതിർത്തി മേഖലയിൽ മോട്ടോർബൈക്കുകളിൽ ഭീകരർ ആക്രമണത്തിന് സജ്ജരാകുന്നുവെന്ന് ഡ്രോൺ നിരീക്ഷണത്തിൽ വ്യക്തമായതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്. ഡ്രോൺ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ഭീകരർ മരങ്ങളുടെ കീഴിലേക്കും മറ്റും മാറിനിന്നുവെങ്കിലും സൈന്യം രണ്ട് മിറാഷ് വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് മിസൈൽ ആക്രമണം നടത്തുകയായിരുന്നു. സേനയുടെ ഡ്രോൺ നിരീക്ഷണത്തിൽ കുടുങ്ങിയ ഭീകരരെ തിരഞ്ഞുപിടിച്ചു ഇല്ലാതാക്കുകയായിരുന്നുവെന്നും ഫ്്ളോറൻസ് പാർലെ അറിയിച്ചു.
ഭീകരരിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 30 മോട്ടോർബൈക്കുകൾ തകർക്കുകയും ചെയ്തു.
Story Highlights – France, Al queda , Terrorist attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here