ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ഇന്ന് 78 മണ്ഡലങ്ങള്‍ ബൂത്തിലെത്തും
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ ഇന്ന് 78 മണ്ഡലങ്ങള്‍ ബൂത്തിലെത്തും. ന്യൂനപക്ഷവിഭാഗങ്ങള്‍ കൂടുതലായുള്ള സീമാഞ്ചല്‍ മേഖലയുടെ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വടക്കന്‍ ബിഹാറിലെ 2.35 കോടിയിലേറെ വോട്ടര്‍മാരാണ് ഇന്ന് അവസാനഘട്ടത്തില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. 1204 സ്ഥാനാര്‍ത്ഥികളുടെ വിധി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചരണങ്ങള്‍ക്ക് ഒടുവിലാണ് വോട്ടെടുപ്പ്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാകും പോളിംഗ്. മഹാസഖ്യത്തിനും എന്‍ഡിഎയ്ക്കും പുറമേ, ഉപേന്ദ്രകുശ്‌വാഹയുടെ നേതൃത്വത്തിലുള്ള മഹാ ജനാധിപത്യ മതേതര മുന്നണി, മുന്‍ ലോക്‌സഭാ എം.പിയും ജന്‍ അധികാര്‍ പാര്‍ട്ടി നേതാവുമായ പപ്പുയാദവിന്റെ നേതൃത്വത്തിലുള്ള പുരോഗമന ജനാധിപത്യ സഖ്യം എന്നിവയും മൂന്നാം ഘട്ടത്തിലും മത്സരരംഗത്തുണ്ട്. ജെഡിയു നേതാവ് ബൈദ്യനാഥ് മഹാതോയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ബിഹാറിലെ വാത്മീകി നഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും. അദ്ദേഹത്തിന്റെ മകന്‍ സുനില്‍കുമാറിനെയാണ് ജെഡിയു സ്ഥാനാര്‍ത്ഥിയാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പര്‍വേഷ് കുമാര്‍ മിശ്രയാണ് മണ്ഡലത്തിലെ പ്രധാന എതിരാളി.
Story Highlights – Bihar Assembly elections; The final round of voting is today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here