വില്ല്യംസണിന്റെയും സമദിന്റെയും പോരാട്ടം പാഴായി; ഡെത്ത് ഓവറുകളിൽ കളി പിടിച്ച് ഡൽഹി ഫൈനലിൽ

ഐപിഎൽ 13ആം സീസണിലെ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ജയം. 17 റൺസിനാണ് ഡൽഹി ജയിച്ചു കയറിയത്. 67 റൺസെടുത്ത കെയിൻ വില്ല്യംസണാണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. സമദ് 33 റൺസ് നേടി. ഡൽഹിക്കായി റബാഡ നാലും സ്റ്റോയിനിസ് മൂന്നും വിക്കറ്റുകൾ നേടി. ജയത്തോടെ ഡൽഹി ഫൈനൽ പ്രവേശനം നേടുകയും ചെയ്തു. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഡൽഹി ഫൈനലിൽ എത്തുന്നത്.
Read Also : ഫിഫ്റ്റിയടിച്ച് ധവാൻ; തകർത്തടിച്ച് ഹെട്മെയർ: ഹൈദരാബാദിന് 190 റൺസ് വിജയലക്ഷ്യം
കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ കഗീസോ റബാഡ ഡേവിഡ് വാർണറുടെ (2) കുറ്റി പിഴുതു. ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ പ്രിയം ഗാർഗിനും ഏറെ ആയുസുണ്ടായില്ല. അഞ്ചാം ഓവറിൽ 17 റൺസെടുത്ത ഗാർഗിനെ മാർക്കസ് സ്റ്റോയിനിസ് ക്ലീൻ ബൗൾഡാക്കി. ആ ഓവറിൽ തന്നെ മനീഷ് പാണ്ഡെയും (21) മടങ്ങി. പാണ്ഡെയെ സ്റ്റോയിനിസിൻ്റെ പന്തിൽ നോർക്കിയ പിടികൂടുകയായിരുന്നു.
പവർ പ്ലേയ്ക്കുള്ളിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി തകർച്ച മുന്നിൽ കണ്ട ഹൈദരാബാദിനായി ജേസൻ ഹോൾഡറും കെയിൻ വില്ല്യംസണും ഒത്തുചേർന്നു. റൺ റേറ്റ് പിടിവിട്ടു പോകാൻ അനുവദിക്കാതിരുന്ന അവർ ഹൈദരാബാദിനെ വീണ്ടും ട്രാക്കിലെത്തിച്ചു. 46 റൺസാണ് ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഹോൾഡറെ (11) പ്രവീൺ ദുബെയുടെ കൈകളിൽ എത്തിച്ച അക്സർ പട്ടേൽ ഒടുവിൽ ഈ കൂട്ടുകെട്ട് പൊളിച്ചു.
ആറാം നമ്പറിൽ എത്തിയ അബ്ദുൽ സമദ് ഗംഭീര ഫോമിലായിരുന്നു. ഡൽഹിയുടെ കരുത്തുറ്റ ബൗളിംഗ് നിരയെ പിച്ചിച്ചീന്തിയ സമദിനൊപ്പം വില്ല്യംസണും കൂറ്റൻ ഷോട്ടുകൾ കണ്ടെത്തിയതോടെ ഹൈദരാബാദിനു വീണ്ടും പ്രതീക്ഷയായി. ഇതിനിടെ 35 പന്തുകളിൽ വില്ല്യംസൺ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് ശേഷവും ഒന്നാം തരമായി ബാറ്റ് ചെയ്ത വില്ല്യംസണ് 17ആം ഓവറിൽ പിഴച്ചു. 45 പന്തുകളിൽ 67 റൺസ് നേടിയ താരം മാർക്കസ് സ്റ്റോയിനിസിൻ്റെ പന്തിൽ കഗീസോ റബാഡയ്ക്ക് പിടി നൽകി മടങ്ങിയത് വീണ്ടും ഡൽഹിക്ക് മുൻതൂക്കം നൽകി. അഞ്ചാം വിക്കറ്റിൽ സമദിനൊപ്പം 57 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിലാണ് കെയിൻ മടങ്ങിയത്.
Read Also : ഐപിഎൽ ക്വാളിഫയർ 2: ഡൽഹി ബാറ്റ് ചെയ്യും
കൂറ്റൻ ഷോട്ടുകൾ ഉതിർത്തു കൊണ്ടിരുന്ന സമദ് 19ആം ഓവറിൽ പുറത്തായതോടെ ഡൽഹി ജയം മണത്തു. 16 പന്തുകളിൽ 33 റൺസെടുത്ത സമദിനെ കഗീസോ റബാഡ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായ കീമോ പോളിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ റാഷിദ് ഖാൻ (11) അക്സർ പട്ടേൽ പിടിച്ചു പുറത്തായി. അഞ്ചാം പന്തിൽ ശ്രീവത്സ് ഗോസ്വാമിയെ (0) മാർക്കസ് സ്റ്റോയിനിസ് പിടികൂടി. അഞ്ചാം പന്തിൽ ഒരു വൈഡ് ബോൾ എറിഞ്ഞതു കൊണ്ട് തന്നെ അത് ഹാട്രിക്ക് ആയില്ല. അവസാന ഓവറിലെ 22 റൺസ് വിജയലക്ഷ്യം നോർക്കിയ അനായാസം പ്രതിരോധിച്ചതോടെ ജയം പിടിച്ച് ഡൽഹി ഫൈനലിൽ.
Story Highlights – Delhi Capitals won against Sunrisers Hyderabad in IPL Qualifier 2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here