ജ്വല്ലറി തട്ടിപ്പ്; എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ കസ്റ്റഡി നീട്ടാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടും
എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ കസ്റ്റഡി കാലാവധി നീട്ടാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടും. എം.സി കമറുദ്ദീന്‍ തട്ടിപ്പു പണം ഉപയോഗിച്ച് സംസ്ഥാനത്തിന് പുറത്ത് ആസ്തി ഉണ്ടാക്കിയതായി അന്വേഷണ സംഘം കണ്ടെത്തി. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഏറെയും കള്ളപ്പണം ഉപയോഗിച്ചാണെന്നും അന്വേഷണ സംഘം കണ്ടെത്തി. അനധികൃത പണ ഇടപാട്,വസ്തു രജിസ്‌ട്രേഷന്‍തുടങ്ങിയവയെ കുറിച്ചുള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കും. എം.സി കമറുദ്ദീനില്‍ നിന്നും കൂടുതല്‍ തെളിവികള്‍ കിട്ടാനുണ്ട് എന്ന് അനേഷണ സംഘം
കോടതിയില്‍ വ്യക്തമാക്കി. എം.സി കമറുദ്ദീന്‍ എംഎല്‍എയെ മൂന്ന് മണിയോടെ കോടതിയില്‍ ഹാജരാക്കും.
അതേസമയം, ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സി കമറുദ്ദീന്‍ എം.എല്‍.എ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. ജ്വല്ലറി തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ മുഖ്യ സൂത്രധാരനെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. എംഎല്‍എ തന്റെ രാഷ്ട്രീയ സ്വാധീനം തട്ടിപ്പിന് ഉപയോഗിച്ചു എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ രേഖകളില്‍ മാത്രമാണ് ചെയര്‍മാന്‍ സ്ഥാനമുള്ളതെന്ന് എം.സി കമറുദ്ദീന്‍ കോടതിയെ അറിയിച്ചു. കേസില്‍ തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമം. അഞ്ചര കിലോ ഗ്രാം സ്വര്‍ണം മോഷണം പോയിട്ടും അന്വേഷണം നടത്തിയില്ല. തനിക്കെതിരെ മാത്രം അന്വേഷണം വന്നതിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നും എം.സി കമറുദ്ദീന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, എം.സി കമറുദ്ദീനും, പൂക്കോയ തങ്ങളും നിക്ഷേപകരെ നേരിട്ട് വിളിച്ചാണ് പണം സ്വീകരിച്ചതെന്ന് പരാതിക്കാര്‍ പറയുന്നുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. ഹര്‍ജി വിധി പറയാന്‍ നാളെത്തേക്ക് മാറ്റിവച്ചു.
Story Highlights – Jewelery fraud; police asked to extend custody of MC Kamaruddin MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here