സ്വർണക്കടത്തിനെ കുറിച്ച് അറിവ് മാത്രമല്ല ശിവശങ്കർ ഒത്താശയും ചെയ്തു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വർണക്കടത്തിനെ കുറിച്ച് അറിവ് മാത്രമല്ല ശിവശങ്കർ ഒത്താശയും ചെയ്തുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
കള്ളക്കടത്തിൽ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിർദേശിച്ചത്.
നയതന്ത്ര ചാനലിലൂടെ സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കർ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും സ്വപ്നയുടെ പേരിൽ മൂന്നാമത്തെ ലോക്കർ തുടങ്ങാനും ശിവശങ്കർപദ്ധതിയിട്ടുവെന്നും ഇ.ഡി വ്യക്തമാക്കുന്നു. കഴിഞ്ഞ നവംബർ 11 ന് ഇത് സംബന്ധിച്ച വാട്‌സ് ആപ്പ് സന്ദേശം അയച്ചുവെന്നും ഇ.ഡി കൂട്ടിച്ചേർത്തു.
നയതന്ത്രബാഗ് പരിശോധനയില്ലാതെ വിട്ട് കിട്ടാൻ മുതിർന്ന കസ്റ്റംസ് ഓഫിസറെ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചു. കഴിഞ്ഞ മാസം 15 നാണ് ഇത് സംബന്ധിച്ച മൊഴി നൽകിയത്. സ്വപ്ന ആവശ്യപ്പെട്ടിട്ടാണ് കസ്റ്റംസ് ഓഫിസറെ വിളിച്ചതെന്നും ശിവശങ്കർ സമ്മതിച്ചു. ഇതിലൂടെ ശിവശങ്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.
ലൈഫ് മിഷന്റെ പദ്ധതി രേഖകൾ സ്വപ്നയ്ക്ക് കൈമാറിയത് ടെൻഡർ രേഖകൾ തുറക്കുന്നതിന് മുമ്പാണെന്നും ബിഡ് നടപടികളിലെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ശിവശങ്കറിന്റെ ഈ നടപടിയെന്നും ഡയറക്ടറേറ്റ് പറയുന്നു.
Story Highlights – sivasankar helped gold smuggling says ed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here