അഴിമതിയുടെ തുടക്കം 2013ൽ; സർക്കാരിനുണ്ടായത് കോടികളുടെ നഷ്ടം; ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള വിജിലൻസ് കണ്ടെത്തലുകൾ 24 ന്

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള വിജിലൻസ് കണ്ടെത്തലുകൾ 24 ന് ലഭിച്ചു. 2013ൽ വി.കെ.ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരിക്കേ പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണ കരാർ മാനദണ്ഡങ്ങൾ മറികടന്ന് ആർബിഡിസി കെയും കിറ്റ്‌കോയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി ചട്ടവിരുദ്ധമായി ആർഡിഎസ് പ്രോജക്ടിന് നൽകിയെന്നാണ് വിജിലൻസിന്റെ പ്രധാന കണ്ടെത്തൽ.
ടെൻഡർ വ്യവസ്ഥ പ്രകാരവും എഗ്രിമെന്റ് വ്യവസ്ഥപ്രകാരവും ഇല്ലാതിരുന്ന മുൻകൂർ പണം ആർഡിഎസ് കമ്പനി ഉടമ സുമിത്ത് ഗോയൽ സ്വാധീനമുപയോഗിച്ച് വികെ ഇബ്രാഹിം കുഞ്ഞിന്റെ നിർദ്ദേശപ്രകാരം നൽകി.
എട്ടര കോടി രൂപ ഏഴ് ശതമാനം പലിശയ്ക്ക് നൽകിയെന്നാണ് കണ്ടെത്തൽ. ഇത്തരത്തിൽ ഏഴ് ശതമാനം പലിശയ്ക്ക് നൽകിയപ്പോൾ അന്നുണ്ടായിരുന്ന 13% എന്ന പലിശ നിരക്കിൽ ഇളവു നൽകിയതുകൊണ്ട് സംസ്ഥാന സർക്കാരിന് നഷ്ടം സംഭവിച്ചുവെന്നും വിജിലൻസ് കണ്ടെത്തി.
Read Also : ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത് അഞ്ചാം പ്രതിയായി; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും
13.5 ശതമാനം നിരക്കിലാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ ലോൺ നൽകിവരുന്നത്. ഈ സമയത്താണ് ആർഡിഎസിന് ഏഴ് ശതമാനം നിരക്കിൽ ചട്ടവിരുദ്ധമായി വായ്പ ലഭിച്ചത്. ഇത്തരത്തിൽ 85 ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ. പാലത്തിന്റെ ഡിസൈനിലും നിർമ്മാണസാമഗ്രികളുടെ ഗുണനിലവാരത്തിലും ക്രമക്കേട് കാണിച്ചതിന് ഫലമായി പാലത്തിന് ഗുരുതരമായ കേടുപാട് സംഭവിച്ചതോടെ സർക്കാരിന് 13 കോടി രൂപയുടെ നഷ്ടമുണ്ടായതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
ചന്ദ്രിക ദിനപത്രത്തിന്റെ പബ്ലിഷിംഗ് കമ്പനിയായ മുസ്ലിം പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി അക്കൗണ്ടിലേക്ക് നാലരക്കോടി രൂപ എത്തിയത് കള്ളപ്പണം ആണെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
Story Highlights – vigilance findings against vk ibrahim kunju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here