വി.കെ. ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വിജിലന്‍സ്. നാല് ദിവസത്തേയ്ക്കാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, വി.കെ. ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. ഇബ്രാഹിംകുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന്് വിജിലന്‍സ് ജഡ്ജി ആശുപത്രിയിലേക്ക് നേരിട്ട് എത്തും. വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ആശുപത്രിയിലേക്ക് എത്തുക.
നടപടി ക്രമങ്ങള്‍ ആശുപത്രിയില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി തന്നെ ഇബ്രാഹിംകുഞ്ഞ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിജിലന്‍സ് നീക്കം ചോര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ് തടയാനുള്ള നീക്കവുമായി ഇബ്രാഹിം കുഞ്ഞ് ചികിത്സ തേടിയതെന്ന ആരോപണം നിലനില്‍ക്കെയാണ് വിജിലന്‍സിന്റെ നിര്‍ണായക നീക്കം.
ടിഒ സൂരജ്, ആര്‍ഡിഎക്‌സ് കമ്പനി ഉടമ എന്നിവരുടെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കായത്. ഇബ്രാഹിംകുഞ്ഞിന് അഴിമതിയില്‍ പങ്കുണ്ടെന്ന് നേരത്തെ ജാമ്യ ഹര്‍ജിയില്‍ ടി.ഒ. സൂരജ് വെളിപ്പെടുത്തിയിരുന്നു. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും പലിശ ഈടാക്കാതെ പണം നല്‍കാനായിരുന്നു ഉത്തരവെന്നും ടി.ഒ. സൂരജ് പറഞ്ഞു. 8.25 കോടി രൂപ കരാറുകാരന് നല്‍കാനായിരുന്നു ഉത്തരവെന്നും ടി.ഒ. സൂരജ് കൂട്ടിച്ചേര്‍ത്തിരുന്നു.
Story Highlights – vk ibrahim kunju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here