ജമ്മുകശ്മീരില്‍ നാല് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു
ജമ്മുകശ്മീര്‍ നര്‍ഗോട്ട ബാന്‍ ടോള്‍ പ്ലാസയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. ട്രക്കിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു. തുടര്‍ച്ചയായുണ്ടാകുന്ന പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെ മറവില്‍ ഭീകരര്‍ നുഴഞ്ഞു കയറുമെന്ന് രഹസ്യവിവരത്തെത്തുടര്‍ന്ന് തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ ബാന്‍ ടോള്‍ പ്ലാസയില്‍ എത്തിയ ട്രക്കില്‍ നിന്ന് സുരക്ഷാ സംഘത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്.
സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. മൂന്ന് മണിക്കൂര്‍ നേരം ഏറ്റുമുട്ടല്‍ നീണ്ടു. ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. 11 എകെ 47 തോക്കുകളും പിടിച്ചെടുത്തു. ഒരു പൊലീസുകാരന് പരുക്കേറ്റു.ഏറ്റുമുട്ടലിനെ തുടര്‍ന്ന് നര്‍ഗോട്ട ഉധംപൂര്‍ ദേശീയപാത അടച്ചു. മേഖലയില്‍ സംയുക്ത സുരക്ഷാസേന പരിശോധന നടത്തി. ഇതേ ടോള്‍ പ്ലാസയില്‍ ജനുവരി 31 നുണ്ടായ ഭീകരാക്രമണത്തിന് സമാനമായ ആക്രമണമാണ് ഇപ്പോഴത്തേതെന്ന് ജമ്മു സോണ്‍ ഐജി പറഞ്ഞു. ശ്രീനഗറര്‍ പുല്‍വാമയില്‍ ഇന്നലെ സിആര്‍പിഎഫിനെ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 12 ഗ്രാമീണര്‍ക്ക് പരുക്കേറ്റിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രയോഗിച്ച ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
Story Highlights – Security forces killed four Jaish-e-Muhammad terrorists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here