മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കേസ്; എഫ്ഐആർ റദ്ദാക്കണമെന്ന് കങ്കണയും സഹോദരിയും കോടതിയിൽ

മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കേസിൽ തങ്ങൾക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ബോളിവുഡ് നടി കങ്കണയും സഹോദരി രംഗോലി ചന്ദേലും ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ ഇരുവർക്കുമെതിരെ മുംബൈ പൊലീസ് മൂന്നു തവണ സമൻസ് അയച്ചിരുന്നു. മൂന്നാമത്തെ നോട്ടീസിൽ ഇന്നും നാളെയും ബാന്ദ്ര പൊലീസിനു മുന്നിൽ ഹാജരാകണമെന്നായിരുന്നു നിർദ്ദേശം. ഇതിനിടെയാണ് ഹർജി.
ആദ്യം ഒക്ടോബർ 26, 27 തീയതികളിൽ ഹാജരാവണമെന്ന് സമൻസ് അയച്ച പൊലീസ് പിന്നീട് നവംബർ 9, 10 തീയതികളിൽ ഹാജരാവണം എന്നാവശ്യപ്പെട്ട് രണ്ടാമതൊരു സമൻസ് കൂടി അയച്ചു. എന്നാൽ, കുടുംബത്തിലൊരു കല്യാണം നടക്കുന്നതിനാൽ നവംബർ 15 വരെ തിരക്കായിരിക്കുമെന്ന് കങ്കണ അറിയിച്ചു. തുടർന്നാണ് നവംബർ 23, 24 തീയതികൾ ഹാജരാവണം എന്നാവശ്യപ്പെട്ട് മൂന്നാമതും സമൻസ് അയച്ചത്.
Read Also : മതസ്പർദ്ധ പ്രചരിപ്പിക്കാൻ ശ്രമം; കങ്കണയ്ക്കും സഹോദരിക്കും മൂന്നാം വട്ടം സമൻസ് അയച്ച് മുംബൈ പൊലീസ്
മുംബൈയിലെ ബാന്ദ്ര മെട്രോപോളീറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. കാസ്റ്റിംഗ് ഡയറക്ടറായ സഹിൽ അഷറഫലി സയ്യിദാണ് പരാതിക്കാരൻ. കങ്കണ റണാവത്തും സഹോദരി രംഗോലി ചന്ദേലും സമൂഹമാധ്യമങ്ങളിലൂടെയും, അഭിമുഖങ്ങൾ വഴിയും മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കിയാണ് നടിക്കെതിരെ കേസെടുക്കാൻ മുംബൈ പൊലീസിനോട് കോടതി നിർദേശിച്ചത്.
മുംബൈയെ പാക് അധിനിവേശ കശ്മീരായി കങ്കണ വിശേഷിപ്പിച്ചതും, മുംബൈയിലെ ഓഫീസ് പൊളിച്ച സർക്കാർ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമായി എന്ന താരത്തിൻ്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇത് പിന്നീട് മഹാരാഷ്ട്ര സർക്കാരുമായുള്ള പരസ്യപോരിന് കാരണമാവുകയും ചെയ്തിരുന്നു.
Story Highlights – Kangana Ranaut, Sister, Ask Bombay High Court To Cancel FIR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here