ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദം; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദർശന അനുമതി നിഷേധിച്ചതിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ റിവൈസിങ് കമ്മിറ്റി സിനിമ കണ്ടെന്നും, ജാനകി എന്ന പേര് മാറ്റണമെന്ന് നിർദേശിച്ചതായും സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. ജാനകിയെന്ന പേര് മാറ്റണമെന്ന തീരുമാനത്തിന്റെ പകർപ്പ് കോടതി നിർദേശപ്രകാരം സെൻസർ ബോർഡ് ഇന്ന് ഹാജരാക്കും.
പ്രസ്തുത സിനിമ പതിനാറ് വയസിന് താഴെയുള്ള കുട്ടികൾക്ക് കാണുന്നതിന് വിലക്കുണ്ടെന്നും, മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെന്നുമാണ് സെൻസർ ബോർഡിന്റെ നിലപാട്. ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരാണെന്നും, സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്തെന്നും കോടതി ചോദിച്ചിരുന്നു. സെൻസർ ബോർഡ് തീരുമാനത്തിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കോടതിയെ സമീപിക്കും.
‘ജാനകി’ എന്ന പൊതുനാമം എങ്ങനെയാണ് മതത്തിന്റെ പേരിലേക്ക് മാറുന്നതെന്നും ‘രംലക്കൻ’ എന്ന പേരിൽ സിനിമയുണ്ട്, പിന്നെ എന്താണ് ‘ജാനകി’ എന്ന പേരിൽ കുഴപ്പമെന്നും കോടതി ചോദിച്ചിരുന്നു. സിനിമയിൽ ബലാത്സംഗത്തിനിരയായ കഥാപാത്രത്തിന്റെ പേരാണ് ‘ജാനകി’, അതുകൊണ്ടാണ് മാറ്റാൻ നിർദേശിച്ചതെന്നുമാണ് സെൻസർ ബോർഡിന്റെ വാദം. ‘ജാനകി’ എന്ന പേരിന് പകരം മറ്റേതെങ്കിലും പേര് ഉപയോഗിച്ചാൽ പ്രശ്‌നം ഇല്ലയോ എന്നും കോടതി ചോദിച്ചു. മലയാളത്തിൽ ഉൾപ്പെടെ മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിൽ 96 ഇടങ്ങളിൽ ആണ് ജാനകി എന്ന പേര് പരാമർശിക്കുന്നത്. ഇത് മാറ്റുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കിരൺ രാജ് പറഞ്ഞു.
Story Highlights : Janaki vs State of Kerala film controversy; High Court to consider petition again today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here