സിംഗുവില്‍ രണ്ടാം ദിവസവും കര്‍ഷക പ്രതിഷേധം ശക്തം

ഡല്‍ഹി-ഹരിയാന അതിര്‍ത്തി പ്രദേശമായ സിംഗുവില്‍ രണ്ടാം ദിവസവും കര്‍ഷക പ്രതിഷേധം ശക്തം. അതിര്‍ത്തി തുറക്കണമെന്നും, രാംലീല മൈതാനം വിട്ടുനല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. ആവശ്യം അംഗീകരിക്കുന്നതുവരെ കര്‍ണാല്‍ ദേശീയപാതയില്‍ തുടരാനാണ് കര്‍ഷകരുടെ തീരുമാനം. സിംഗു അതിര്‍ത്തി തുറക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. ഡല്‍ഹി പൊലീസിന്റെയും, കേന്ദ്രസേനയുടെയും വന്‍ സന്നാഹം മേഖലയില്‍ തുടരുകയാണ്. ഇതിനിടെ, കര്‍ഷകര്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്നും പ്രക്ഷോഭകാരികള്‍ വ്യക്തമാക്കി.
അതേസമയം, ഡല്‍ഹി ചലോ പ്രക്ഷോഭത്തിന്റെ മൂന്നാം ദിവസമായ ഇന്ന് പടിഞ്ഞാറന്‍ ഡല്‍ഹിയാണ് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രം. ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടില്‍ ഇന്നലെ പൊലീസ് അയവ് വരുത്തിയിരുന്നു. തിക്രി അതിര്‍ത്തി വഴി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. അര്‍ധരാത്രിയോടെ കര്‍ഷക നേതാക്കള്‍ ഉള്‍പ്പെടെ ബുറാഡി നിരങ്കാരി സംഗമം മൈതാനിയിലെത്തി. ഡല്‍ഹി പൊലീസ് അയഞ്ഞതോടെ ഹരിയാന- പഞ്ചാബ് അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ആരെയും തടയില്ലെന്ന് അംബാല പൊലീസ് അറിയിച്ചു. അംബാല ശംഭു അതിര്‍ത്തിയിലെ ബാരിക്കേഡുകള്‍ നീക്കി.
Story Highlights – Farmers protest strong for second day in Singu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here