തിരുവനന്തപുരത്ത് 217 ക്യാമ്പുകള്‍ തുറന്നു; എന്‍ഡിആര്‍എഫ് സംഘം അപകട സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു. അപകട സാധ്യതാ മേഖലകളില്‍ നിന്ന് 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. കോട്ടയം ജില്ലയില്‍ 163 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കിയില്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലെ അപകട സാധ്യതാ പ്രദേശങ്ങള്‍ എന്‍ഡിആര്‍എഫ് സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
കൊല്ലത്ത് മണ്‍ട്രോത്തുരുത്തിലും കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളിലെ തീരമേഖലകളിലും എന്‍ഡി ആര്‍എഫ് സന്ദര്‍ശനം നടത്തി. തെന്മല ഡാമിന്റെ ഷട്ടര്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ എല്ലാം തിരികെയെത്തിയിട്ടുണ്ട്. കോട്ടയത്ത് ഡിസംബര്‍ അഞ്ച് വരെ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി. ആലപ്പുഴയില്‍ 17 അംഗ എന്‍ഡിആര്‍എഫ് സംഘം അമ്പലപ്പുഴ താലൂക്കിലെ വണ്ടാനം മുതല്‍ പുറക്കാട് അയ്യന്‍കോയിക്കല്‍ കടപ്പുറം വരെ സന്ദര്‍ശിച്ചു. ഇടുക്കിയില്‍ എന്‍ഡിആര്‍എഫിന്റെ 20 അംഗ സംഘം പൈനാവിലും 20 അംഗങ്ങളുള്ള മറ്റൊരു സംഘം മൂന്നാറിലും ക്യാമ്പ് ചെയ്യുന്നു. എറണാകുളത്ത് 19 അംഗ എന്‍ഡിആര്‍എഫ് സംഘം എത്തിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. ജില്ലയില്‍ 16 അംഗ എന്‍ഡിആര്‍എഫ് സംഘമാണുള്ളത്.
Story Highlights – Burevi; NDRF team visited high risk areas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here