കിഴക്കമ്പലം പഞ്ചായത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പരാതിയുമായി ട്വന്റി ട്വന്റി
കിഴക്കമ്പലം പഞ്ചായത്തില്‍ വോട്ടു ചെയ്യാന്‍ എത്തിയവരെ മര്‍ദിച്ച സംഭവത്തില്‍ പരാതിയുമായി ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മ. ഏഴാം വാര്‍ഡില്‍ റീപോളിംഗ് വേണമെന്ന് ആവശ്യപ്പെട്ട് ട്വന്റി ട്വന്റി തെരഞ്ഞെടുപ്പ് കമ്മീഷനും കളക്ടര്‍ക്കും പരാതി നല്‍കി. സിപിഐഎം പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് ട്വന്റി ട്വന്റി നേതൃത്വം ആരോപിച്ചു.
വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് ആരോപിച്ച് ട്വന്റി ട്വന്റി പ്രവര്‍ത്തകരായ പ്രിന്റു, ഭാര്യ ബ്രജിത എന്നിവരെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണ് പരാതി. വയനാട് സ്വദേശികളായ ഇവര്‍ 14 വര്‍ഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്നവരാണ്. പഞ്ചായത്ത് സെക്രട്ടറി നല്‍കിയ കാര്‍ഡുമായി എത്തിയവരെ യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടയുകയായിരുന്നു.
വാടകയ്ക്ക് താമസിക്കുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലപാട്. ആവശ്യമായ രേഖകളുമായി എത്തിയവരെയാണ് തടഞ്ഞതെന്ന് ട്വന്റി ട്വന്റി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കിലേ വോട്ടു ചെയ്യാന്‍ അനുവദിക്കാവൂ എന്ന് സിപിഐഎമ്മും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
വിവിധ വാര്‍ഡുകളിലായി 523 പുതിയ വോട്ടര്‍മാരെ ചേര്‍ത്തിരുന്നു. ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഹൈക്കോടതി ഉത്തരവുമായി പൊലീസും നിലയുറപ്പിച്ചതോടെ വാക്കേറ്റമായി. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചാണ് പ്രിന്റുവിനും ഭാര്യയ്ക്കും നേരെ കൈയേറ്റമുണ്ടായത്. വോട്ടെടുപ്പിന്റെ തലേദിവസവും പ്രവര്‍ത്തകര്‍ക്ക് നേരെ മര്‍ദ്ദനം ഉണ്ടായതായി ട്വന്റി ട്വന്റി ആരോപിച്ചു. ട്വന്റി ട്വന്റിക്കെതിരെ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചു മത്സരിക്കുന്ന വാര്‍ഡാണിത്.
Story Highlights – Kizhakambalam panchayath Twenty Twenty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here