മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ‘സിമി’ ബന്ധമെന്ന് ഉത്തർപ്രദേശ് സർക്കാർ; കേരള പത്രപ്രവർത്തക യൂണിയനെതിരേയും വിമർശനം

ഹത്റാസ് കേസ് റിപ്പോർട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് യുപി സർക്കാർ പറയുന്നു. സിമിയുടെ മുൻ എക്സിക്യൂട്ടിവ് അംഗങ്ങളുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ടെന്നും ഉത്തർപ്രദേശ് സർക്കാർ സുപ്രിംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ട് അംഗങ്ങളായ അബ്ദുൾ മുകീത്, മുഹമ്മദ് ഇല്ല്യാസ്, മുഹമ്മദ് ഫയസൽ, പി. കോയ, ഗൾഫാം ഹസൻ എന്നിവരുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ട്. ഇവരിൽ പലരും സിമിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കായാണ് സിദ്ദിഖ് കാപ്പൻ ഹത്റാസിലേയ്ക്ക് പോയത്. ഇത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു. സിദ്ദിഖ് കാപ്പനും സംഘത്തിനും ഹത്റാസ് സന്ദർശിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയത് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫാണെന്നും യുപി സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
കേരള പത്രപ്രവർത്തക യൂണിയനെതിരേയും സത്യവാങ്മൂലത്തിൽ വിമർശനമുണ്ട്. കേരളത്തിലെ എല്ലാ പത്രപ്രവർത്തകരുടേയും സംഘടനയല്ല കെയുഡബ്ല്യുജെ. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ നേരിടുന്ന സംഘടനയാണ് കെയുഡബ്ല്യുജെ എന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സമയം അനുവദിച്ചു. യൂണിയന്റെ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here