മുന്നണികൾക്ക് വെല്ലുവിളിയായി കിഴക്കമ്പലം ട്വന്റിട്വന്റി

മധ്യ കേരളത്തിലെ ഇലക്ഷൻ പോരിനെക്കുറിച്ച് പറയുമ്പോൾ എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയെക്കുറിച്ച് പരാമർശിക്കാതെ തെരഞ്ഞെടുപ്പ് കളം പൂർത്തിയാവില്ല. മുന്നണികൾക്ക് വെല്ലുവിളിയുയർത്തിയാണ് കിഴക്കമ്പലത്ത് ഇക്കുറിയും ട്വന്റി ട്വന്റി മത്സരത്തിനിറങ്ങുന്നത്. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം ബ്ലോക്കിൽ കിഴക്കമ്പലം, പട്ടിമറ്റം എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് കിഴക്കമ്പലം. 19 വാർഡുകളാണ് ഇവിടെ ആകെയുള്ളത്.
രണ്ടാം അങ്കത്തിൽ കൂടുതൽ പഞ്ചായത്തുകളിൽ പോരിനിറങ്ങിയിരിക്കുകയാണ് ട്വന്റി ട്വന്റി. അതേ സമയം, ട്വന്റി ട്വന്റിയുടെ വികസന വാഗ്ദാനങ്ങൾ തട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫും യുഡിഎഫും സജീവമായി തന്നെ രംഗത്തുണ്ട്. റോഡ് വികസനും ലക്ഷം വീട് കേളനികളെ ഗോഡ്‌സ് വില്ലകളാക്കി മാറ്റിയുമാണ് ട്വന്റി ട്വന്റി തെരഞ്ഞെടുപ്പ് ഗോധ കീഴടക്കാൻ ഒരുങ്ങുന്നത്.
അഞ്ചു പഞ്ചായത്തുകളിലേക്കാണ് ട്വന്റി ട്വന്റി ഇക്കുറി മത്സരത്തിനിറങ്ങുന്നത്.
അതേസമയം, ട്വന്റി ട്വന്റയോടേറ്റുമുട്ടാൻ കിഴക്കമ്പലം പഞ്ചായത്തിലെ ഏഴാം വാർഡായ കുമ്മനോട് ഇടത് സ്ഥാനാർത്ഥി അമ്മിണി രാഘവനെ പിന്തുണച്ച് എൽഡിഎഫും യുഡിഎഫും മത്സരരംഗത്തുണ്ട്. വികസന നേട്ടങ്ങളെ എണ്ണിപറയുമ്പോഴും ട്വന്റി ട്വന്റിയുടെ വികസന നേട്ടങ്ങൾ ടൗണിന് പുറത്തേക്ക് എത്തുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. വെള്ളാരംകുന്ന് പോലെയുള്ള പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നവും ഉൾപ്രദേശങ്ങളിലെ കോളനികളിൽ വീട് ഇല്ലാത്തതും ട്വന്റി ട്വന്റിയ്ക്ക് വെല്ലുവിളിയാവുന്നുണ്ട്.
ട്വന്റി ട്വന്റി
കിഴക്കമ്പലം പഞ്ചായത്തിൽ 1968ൽ പ്രവർത്തനമാരംഭിച്ച കിറ്റെക്‌സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി 2013ൽ സൊസൈറ്റി ആക്റ്റ്(Societies act) പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭമാണ് ട്വന്റിട്വന്റി കിഴക്കമ്പലം അസോസിയേഷൻ. കിറ്റക്‌സ് ഗ്രൂപ്പ് ഉടമകളായ ബോബി എം ജേക്കബ്, സാബു എം ജേക്കബ് എന്നിവരാണ് ട്വന്റി ട്വന്റിയ്ക്ക് നേതൃത്വം നൽകുന്നത്. 2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ഈ പ്രസ്ഥാനം നേടുകയുണ്ടായി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത നടപ്പിലാക്കാൻ 2013-ൽ ഉണ്ടാക്കിയതാണ് ട്വന്റിട്വന്റി. 2020 വർഷമാകുമ്പോഴേക്കും കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റിട്വന്റി ഉണ്ടാക്കിയത്.
Story Highlights – Twenty20 as a challenge to the fronts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here