ഗവർണറുടെ വാദം തള്ളി സർക്കാർ; നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണർക്ക് വീണ്ടും ശുപാർശ നൽകി
ഗവർണറുടെ വാദം തള്ളി പ്രത്യേക നിയമസഭാ സമ്മേളനവുമായി സംസ്ഥാന സർക്കാർ. കേന്ദ്ര കാർഷിക നിയമഭേദഗതിക്കെതിരെ ഈ മാസം 31 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തു. കേന്ദ്ര നിയമത്തിനെതിരെ ബദൽ നിയമം ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിസഭായോഗ തീരുമാനം ഗവർണർ അംഗീകരിക്കുകയാണ് പതിവെന്ന് മുഖ്യമന്ത്രിയും സ്പീക്കറും വ്യക്തമാക്കി.
പ്രത്യേക സഭാ സമ്മേളനത്തിന് സർക്കാർ നിശ്ചയിച്ച ഈ മാസം 31 ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. 29 ന് കോഴിക്കോട് കേസരി മാധ്യമ ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തിനെത്തുന്ന ആർഎസ്എസ് തലവൻ പ്രധാനമായും ഗവർണറെ കാണാനാണ് തിരുവനന്തപുരത്തേക്ക് വരുന്നത്. വിവിധ രംഗങ്ങളിലെ പ്രമുഖരേയും ആർഎസ്എസ് തലവൻ കാണുന്നുണ്ട്.
പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിസഭായോഗം നേരത്തേ നൽകിയ ശുപാർശ ഗവർണർ തള്ളിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇത് സർക്കാരും ഗവർണറും തമ്മിലുള്ള തുറന്നപോരിനിടയാക്കി. പ്രതിപക്ഷവും ഗവർണർക്കെതിരെ രംഗത്തെത്തി. ഗവർണറുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി കത്തയച്ചിരുന്നു.
Story Highlights – Kerala govt, Arif Muhammad khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here