Advertisement

ആലപ്പുഴ നഗരസഭാ അധ്യക്ഷ സ്ഥാനം; സിപിഐഎമ്മിലെ തര്‍ക്കം സമവായത്തിലേക്ക്

December 30, 2020
Google News 2 minutes Read
Alappuzha Municipal Corporation chairperson; dispute in the CPI M was resolved

ആലപ്പുഴ നഗരസഭാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം സമവായത്തിലേക്ക്. കെ.കെ ജയമ്മ, സൗമ്യാ രാജ് എന്നിവര്‍ക്കായി രണ്ടര വര്‍ഷം വീതം അധ്യക്ഷ സ്ഥാനം നല്‍കാനാണ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. അതേസമയം, സിപിഐഎമ്മിലെ സീനിയര്‍ അംഗമായ ജയമ്മയെ പരിഗണിക്കാത്തതില്‍ പ്രതിഷേധമുയര്‍ത്തിയ ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സ്വീകരിച്ച നടപടിയും സിപിഐഎം പിന്‍വലിച്ചു.

പാര്‍ട്ടിയിലെ കെ.കെ ജയമ്മയുടെ സീനിയോറിറ്റിയും ആലപ്പുഴ സൗത്ത് നോര്‍ത്ത് ഏരിയാ കമ്മറ്റികളില്‍ 35 ല്‍ 30 പേരുടെ പിന്തുണയും മറികടന്നായിരുന്നു ആലപ്പുഴ നഗരസഭ അധ്യക്ഷ സ്ഥാനം സൗമ്യ രാജിന് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു സംഘം സിപിഐഎം പ്രവര്‍ത്തകര്‍ പരസ്യമായി പ്രകടനവുമായി രംഗത്ത് വന്നത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ അപ്രതീക്ഷിത പ്രതിഷേധത്തില്‍ ഞെട്ടിയ ജില്ലാ നേതൃത്വം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിലപാട് തിരുത്തി. നിലവിലെ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ് കെ.കെ ജയമ്മ എന്നിവര്‍ക്കായി കീഴ് വഴക്കം മറികടന്ന് രണ്ടര വര്‍ഷം വീതം അധ്യക്ഷ സ്ഥാനം നല്‍കും. ജില്ലാ സെക്രട്ടേറിയറ്റിന്റെ ഈ തീരുമാനം അനുമതിക്കായി സംസ്ഥാന നേതൃത്വത്തിന് വിട്ടു.

മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി സ്വീകരിച്ച ജില്ലാ നേതൃത്വം കൂട്ട രാജി ഭയന്നാണ് വിശദീകരണം നേടി നിലപാട് മയപ്പെടുത്തിയത്. തര്‍ക്കമുണ്ടായിരുന്ന മാരാരിക്കുളം ഏരിയാ കമ്മറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഇടപെടല്‍ ജില്ലാ നേതൃത്വത്തിനു തിരച്ചടിയായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സെക്രട്ടേറിയറ്റിന്റ നിര്‍ദേശപ്രകാരം മാരാരിക്കുളം മുന്‍ ഏരിയാ സെക്രട്ടറി കെ.ഡി മഹീന്ദ്രന് തന്നെ നല്‍കി. ഏരിയാ സെക്രട്ടറി സ്ഥാനം കമ്മിറ്റിയുടെ ഭൂരിപക്ഷ പിന്തുണയുടെ അടിസ്ഥാനത്തില്‍ തീരുമാനിച്ചാല്‍ മതിയെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം.

Story Highlights – Alappuzha Municipal Corporation chairperson; dispute in the CPI M was resolved

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here