ചര്‍ച്ചയും സമരവും എന്ന നിലപാടില്‍ ഉറച്ച് കര്‍ഷക സംഘടനകള്‍

കാര്‍ഷിക ബില്ലിനെതിരെ ചര്‍ച്ചയും സമരവും എന്ന നിലപാടില്‍ ഉറച്ച് കര്‍ഷക സംഘടനകള്‍. ഡല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം തുടരുകയാണ്. ജനുവരി നാലിന് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ സിംഗുവില്‍ ഇന്ന് ആരംഭിക്കാനിരുന്ന ട്രാക്ടര്‍ റാലി മാറ്റി വച്ചു.
ഡല്‍ഹി ചലോ കര്‍ഷകപ്രക്ഷോഭം മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്നു. കേന്ദ്രസര്‍ക്കാരുമായി ഇന്നലെ നടന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ മുന്നോട്ട് വച്ച രണ്ട് ഉപാധികളില്‍ ഏകദേശ ധാരണയായി. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിധിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കല്‍, വൈദ്യുതി ബില്ലിലെ ഭേദഗതി എന്നിവയില്‍ സമവായമുണ്ടായെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ വ്യക്തമാക്കിയത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ കീറാമുട്ടിയായി തുടരുന്നു. താങ്ങുവിലയുടെ നിയമപരിരക്ഷയിലും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അതേസമയം, പ്രക്ഷോഭം കടുപ്പിക്കുകയാണ് കര്‍ഷകര്‍.
കടുത്ത ശൈത്യത്തിലൂടെ കടന്നുപോകുകയാണ് പ്രക്ഷോഭ മേഖലകള്‍. പുതുവത്സരം തങ്ങളോടൊപ്പം ആഘോഷിക്കാന്‍ കര്‍ഷക സംഘടനകള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Story Highlights – Farmers’ organizations protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here