നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക; ഡിസംബര്‍ 31 വരെ ലഭിച്ചത് 9,66,983 അപേക്ഷകള്‍
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി ഡിസംബര്‍ 31 വരെ 9,66,983 അപേക്ഷകള്‍ ലഭിച്ചു എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. നവംബര്‍ 16ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചശേഷം ലഭിച്ച അപേക്ഷകളുടെ എണ്ണമാണിത്. ആകെ ലഭിച്ച അപേക്ഷകളില്‍ 7,58,803 എണ്ണം പുതുതായി പേര് ചേര്‍ക്കാനുള്ളതാണ്. പ്രവാസി കേരളീയരുടെ 3595, തിരുത്തലുകള്‍ വരുത്താന്‍ 67,852, മണ്ഡലത്തിനുള്ളില്‍തന്നെ വിലാസം മാറ്റാന്‍ 2760, പേര് ഒഴിവാക്കാന്‍ 1,09,093 അപേക്ഷകളും ലഭിച്ചു എന്നും ടിക്കാറാം മീണ പറഞ്ഞു.
അപേക്ഷകളില്‍ പരിശോധന ജനുവരി 15 നകം പൂര്‍ത്തിയാക്കി യോഗ്യമായവ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിനായി ജില്ലകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സംവിധാനമൊരുക്കും. പരിശോധനകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ കളക്ടര്‍മാര്‍ക്കും ഒരു കംപ്യൂട്ടര്‍ പ്രോസസറുടെ കൂടി സേവനം ലഭ്യമാക്കാന്‍ അനുമതി നല്‍കി. ജില്ലകളില്‍നിന്ന് ലഭിക്കുന്ന പട്ടിക 16ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും. കമ്മീഷന്റെ അനുമതിയോടെ ജനുവരി 20ന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടികയില്‍ പേര് വന്നവര്‍ക്ക് താമസം കൂടാതെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ നടപടി സ്വീകരിക്കും. ഈ ജനുവരി ഒന്നുമുതല്‍ ലഭിക്കുന്ന അപേക്ഷകളുടെ പരിശോധന 20ന് ശേഷം ആരംഭിക്കും. ഇവയില്‍ യോഗ്യമായവ ഉള്‍പ്പെടുത്തി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും.
Story Highlights – Voter list for Assembly elections; 9,66,983 applications had been received
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here