മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്രം വഹിക്കും

മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് നീതി ആയോഗ് അംഗവും കൊവിഡ് ദേശീയ കര്‍മസേനയുടെ മേധാവിയുമായ ഡോ. വിനോദ് പോള്‍. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവര്‍ക്കാകും ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്സിന്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ആറ് മുതല്‍ എട്ടുവരെ മാസങ്ങള്‍ക്കിടെ കൊവിഡ് പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമേറിയവരെ പരിപാലിക്കുന്നവര്‍ക്കും വാക്സിന്‍ നല്‍കും. 31 ഹബ്ബുകളും 29,000 വാക്സിനേഷന്‍ പോയിന്റുകളും വാക്സിന്‍ വിതരണത്തിനായി സജ്ജമാക്കും. തയാറെടുപ്പുകള്‍ രാജ്യവ്യാപകമായി തുടങ്ങിക്കഴിഞ്ഞു. വാക്സിന്‍ നിര്‍മാണ കമ്പനികളും സര്‍ക്കാരും വിതരണം നടത്തുന്നവരുമെല്ലാം ഒറ്റ സംഘമായാണ് പ്രവര്‍ത്തിക്കുക. 30 കോടി പേരെയാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൊവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് അപകടസാധ്യത കൂടുതലുള്ളവരെ കണ്ടെത്തി വാക്സിന്‍ നല്‍കുന്നത്.
കൊവിഡ് വ്യാപനം തടയുകയെന്ന ആത്യന്തിക ലക്ഷ്യം നേടുന്നതിന് വ്യാപകമായ വാക്സിനേഷന്‍ ആവശ്യമാണ്. കൊവിഷീല്‍ഡ് വാക്സിന്‍ അടക്കമുള്ളവയ്ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലും വിദേശത്തും നടത്തിയ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – Govt Will Cover Vaccination Cost of 30 Crore People
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here