കോന്നി മെഡിക്കല്‍ കോളജ്: കിടത്തി ചികിത്സ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ

കോന്നി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഫെബ്രുവരി മാസത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതാണ്. ആദ്യം 100 കിടക്കകളുള്ള സംവിധാനമാണ് സജ്ജമാക്കുക. ഘട്ടം ഘട്ടമായി 300ഉം തുടര്‍ന്ന് 500ഉം കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതാണ്. ഇതോടൊപ്പം കാരുണ്യ ഫാര്‍മസിയും സജ്ജമാക്കും. ആശുപത്രി ബ്ലോക്കില്‍ കിടത്തി ചികിത്സ തുടങ്ങുന്നതിനാവശ്യമായ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വൈദ്യുതി കണക്ഷന്‍ എത്രയും വേഗം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. പാറ നീക്കം ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കും. ഓപ്പറേഷന്‍ തിയറ്ററുകള്‍ മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകളാക്കി മാറ്റുന്നതാണ്. പാര്‍ക്കിംഗ്, വേസ്റ്റ് മാനേജ്മെന്റ്, സ്റ്റീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ സജ്ജമാക്കും. ആശുപത്രിക്കാവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ലഭ്യമാക്കും. റോഡ് നിര്‍മാണം വേഗത്തിലാക്കുന്നതാണ്. ആശുപത്രി വികസന സമിതി കഴിയുന്നതും നേരത്തെ രൂപീകരിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.
കോന്നി മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 26 അധ്യാപക തസ്തികകളും 260 അനധ്യാപക തസ്തികകളും ഉള്‍പ്പെടെ 286 തസ്തികകളാണ് അടുത്തിടെ സൃഷ്ടിച്ചത്. ആശുപത്രിയുടെ രണ്ടാംഘട്ട നിര്‍മാണത്തിനായി 218 കോടി രൂപയും അനുവദിച്ചു.
Story Highlights – Konni Medical College: In-patient treatment will start soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here