ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി ആരോഗ്യ വകുപ്പിന്റെ കര്‍മ പദ്ധതി; 2030 ഓടെ ഹെപ്പറ്റെറ്റിസ് സി മൂലമുള്ള മരണം ഇല്ലാതാക്കുക ലക്ഷ്യം
വൈറല്‍ ഹെപ്പറ്റൈറ്റിസ് -സി നിവാരണത്തിനും വൈറല്‍ ഹെപ്പറ്റൈറ്റിസ് (എ, ബി, സി, ഇ) മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നതിനുമായി ആരോഗ്യ വകുപ്പ് ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ദേശീയ ആരോഗ്യ മിഷന്റെ സഹകരണത്തോടെ ദേശിയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ (NVHCP) ഭാഗമായാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി നടപ്പിലാക്കുന്നത്. പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 14 ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ, ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 25 ആശുപത്രികളെ തയാറാക്കിയതായി മന്ത്രി വ്യക്തമാക്കി.
വൈറല്‍ ഹെപ്പറ്റൈറ്റിസ് ചികിത്സയ്ക്കും രോഗനിര്‍ണയത്തിനും ആവശ്യമായ മരുന്നുകളും, രോഗനിര്‍ണയ കിറ്റുകളും എല്ലാ തെരഞ്ഞെടുത്ത ആശുപത്രികള്‍ക്കും ഇതിനോടകം നല്‍കിയിട്ടുണ്ട്. രോഗനിര്‍ണയത്തിനായി രോഗസാധ്യത കൂടുതലുള്ളവരുടെ സ്ക്രീനിംഗ് പരിശോധന, സ്ഥിരീകരണം, ശരിയായ ചികിത്സ, രോഗം തടയാനുളള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പ്രോഗ്രാം വഴി സൗജന്യമായി നല്‍കുന്നതാണ്.
കൊവിഡ്-19 സാഹചര്യങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിപാടിയിലൂടെ ശ്രമിക്കുന്നത്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കിടയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് സ്ക്രീനിംഗ് (പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് ബി) ശക്തിപ്പെടുത്തുന്നതിലൂടെയും ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവ് അമ്മയ്ക്ക് ജനിക്കുന്ന നവജാത ശിശുവിന് ആവശ്യമായ വാക്സിന്, അനുബന്ധ ഇമ്മ്യൂനോ ഗ്ലോബുലിന്‍ നല്‍കുന്നതിലൂടെയും വൈറസ് മൂലമുളള കരള്‍ രോഗങ്ങളില്‍ നിന്ന് വിമുക്തമായ ഒരു ഭാവിജനതയെ വാര്‍ത്തെടുക്കാന്‍ (Hepatitis free future) പദ്ധതി ലക്ഷ്യമിടുന്നു.
Story Highlights – Department of Health Action Plan for Hepatitis Free Future
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here