Advertisement

സിഡ്നി ടെസ്റ്റ്: ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു; ഇന്ത്യക്ക് 407 റൺസ് വിജയലക്ഷ്യം

January 10, 2021
Google News 2 minutes Read
india need australia test

സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 407 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുത്ത് ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 406 റൺസ് ലീഡിലാണ് ഓസ്ട്രേലിയ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 84 റൺസെടുത്ത കാമറൂൺ ഗ്രീൻ ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. സ്റ്റീവ് സ്മിത്ത് (81), മാർനസ് ലബുഷെയ്ന്ൻ (73) എന്നിവരും ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങി. 138 ഓവറുകൾ കൂടിയാണ് മത്സരത്തിൽ ബാക്കിയുള്ളത്.

2 വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്ന നിലയിലാണ് നാലാം ദിനം ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചത്. 35 റൺസ് കൂടി എടുത്തപ്പോഴേക്കും അവർക്ക് ലബുഷെയ്നെ നഷ്ടമായി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരത്തെ നവദീപ് സെയ്നി സബ്സ്റ്റിറ്റ്യൂട്ട് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. 10 റൺസ് കൂടി സ്കോർബോർഡിൽ എത്തിയപ്പോഴേക്കും മാത്യു വെയ്ഡും വീണു. വെയ്ഡിനെയും സെയ്നി-സാഹ സഖ്യമാണ് മടക്കിയത്.

Read Also : സിറാജിനെതിരെ വീണ്ടും അധിക്ഷേപം; കാണികളെ ഗ്രൗണ്ടിൽ നിന്ന് നീക്കം ചെയ്ത് പൊലീസ്

അഞ്ചാം വിക്കറ്റിൽ സ്മിത്തിനൊപ്പം ക്രീസിൽ ഒത്തുചേർന്ന കാമറൂൺ ഗ്രീൻ നന്നായി ബാറ്റ് ചെയ്തതോടെ ഓസ്ട്രേലിയ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി. സ്മിത്തിന് മികച്ച പിന്തുണ നൽകിയ ഗ്രീൻ ഇന്ത്യൻ ബൗളർമാരെ ബുദ്ധിമൊട്ടൊന്നും കൂടാതെയാണ് നേരിട്ടത്. ഇരുവരും ഫിഫ്റ്റി നേടി. 60 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ സ്മിത്ത് പുറത്തായി. ഫിഫ്റ്റിക്ക് പിന്നാലെ വേഗം സ്കോർ ഉയർത്താൻ ശ്രമിക്കവേ ആർ അശ്വിൻ സ്മിത്തിനെ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. സ്മിത്ത് പുറത്തായെങ്കിലും ക്യാപ്റ്റൻ ടിം പെയ്നെ കൂട്ടുപിടിച്ച് ഗ്രീൻ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ഫിഫ്റ്റിക്ക് ശേഷം ബൗണ്ടറികളിലൂടെ വേഗത്തിൽ സ്കോർ ഉയർത്തിയ യുവതാരം സെഞ്ചുറിക്ക് 16 റൺസകലെ പുറത്തായി. ഗ്രീനിനെ ബുംറയുടെ പന്തിൽ സാഹ പിടികൂടുകയായിരുന്നു. ഈ വിക്കറ്റ് വീണതോടെ ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.

Story Highlights – india need 407 to win vs australia in third test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here