ഋഷഭ് പന്തിന്റെ ഗാർഡ് മാർക്ക് മായ്ക്കാൻ സ്മിത്തിന്റെ ശ്രമം; ചതി പ്രയോഗമെന്ന് ആരാധകർ: വിഡിയോ
കളിക്കളത്തിൽ മാന്യതയ്ക്ക് നിരക്കാത്ത പ്രവർത്തിയുമായി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഇന്ത്യൻ താരം ഋഷഭ് പന്തിൻ്റെ ഗാർഡ് മാർക്ക് മായ്ക്കാൻ സ്റ്റീവ് സ്മിത്ത് നടത്തിയ ശ്രമം വിവാദത്തിലായിരിക്കുകയാണ്. ചതി പ്രയോഗമെന്നാണ് ആരാധകർ സ്മിത്തിൻ്റെ പ്രവൃത്തിയെ വിശേഷിപ്പിക്കുന്നത്. മുൻപും സ്റ്റീവ് സ്മിത്ത് വീണ്ടും വിവാദങ്ങളിൽ ഇടം നേടിയിട്ടുണ്ട്.
ചായക്ക് ശേഷം കളി പുനരാരംഭിച്ചപ്പോഴാണ് സ്മിത്ത് പന്തിന്റെ ഗാർഡ് മാർക്ക് മായ്ക്കാൻ ശ്രമം നടത്തിയത്. ഷൂ കൊണ്ട് മാർക്ക് മായ്ക്കുന്ന സ്മിത്തിനെ സ്റ്റമ്പ് ക്യാമറ കുടുക്കുകയായിരുന്നു. ചെയ്തയാളുടെ മുഖം വ്യക്തമല്ലെങ്കിലും 49 എന്ന ജഴ്സി നമ്പർ സ്മിത്തിനെ കുടുക്കുകയായിരുന്നു. സ്മിത്ത് ഗാർഡ് മാർക്ക് മായ്ച്ചതിനു പിന്നാലെ എത്തിയ പന്ത് വീണ്ടും ഗാർഡ് എടുത്തു.
407 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ജയസാധ്യത നൽകിയത് ഋഷഭ് പന്തിൻ്റെ ബാറ്റിംഗായിരുന്നു. നാലാം വിക്കറ്റിൽ ചേതേശ്വർ പൂജാരയുമൊത്ത് 148 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായ താരം സെഞ്ചുറിക്ക് 3 റൺസകലെ പുറത്താവുകയായിരുന്നു. പൂജാര- പന്ത് കൂട്ടുകെട്ട് പൊളിക്കാൻ കഴിയാതായപ്പോഴാണ് ചതി പ്രയോഗം നടത്തി കൂട്ടുകെട്ട് പൊളിക്കാൻ സ്മിത്ത് ശ്രമിച്ചത്.
2018ൽ ഏറെ വിവാദമായ പന്ത് ചുരണ്ടൽ സംഭവത്തിൽ സ്മിത്ത് ഒരു വർഷത്തെ വിലക്ക് അനുഭവിച്ചിരുന്നു. മാർച്ചിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു പന്ത് ചുരണ്ടൽ വിവാദം. ക്യാപ്റ്റൻ സ്മിത്ത്, വൈസ് ക്യാപ്റ്റൻ വാർണർ, ടീം അംഗം കാമറൂൺ ബാൻക്രോഫ്റ്റ് എന്നീ താരങ്ങൾക്കെതിരെയായിരുന്നു ആരോപണം. മൂവരും കുറ്റക്കാരാണെന്ന് തെളിഞ്ഞതോടെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ എന്നിവർക്ക് 12 മാസത്തെയും കാമറൂൺ ബൻക്രോഫ്റ്റിന് 9 മാസത്തെയും വിലക്ക് ലഭിച്ചു.
Story Highlights – Steve Smith removes Rishabh Pant’s guard marks on crease sparks controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here