പ്രതിപക്ഷത്തിനെതിരെ അഴിമതി ആരോപണങ്ങളുമായി ഭരണപക്ഷം; സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നെന്ന് പ്രതിപക്ഷം

നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭത്തിനൊരുങ്ങിയ യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി ഭരണപക്ഷം. പ്രതിപക്ഷാംഗങ്ങള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉന്നയിച്ചാണ് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കിയത്. പ്രതിപക്ഷവും അഴിമതിക്കാരാണെന്ന് വരുത്തി തീര്‍ത്ത് മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഉയരുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും അന്വേഷണം നടത്തിയാല്‍ ഒരു ചുക്കുമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അഴിമതിയുടെ കൂത്തരങ്ങായിരുന്നു യുഡിഎഫ് കാലമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഈ സര്‍ക്കാരിന്റെ യശസ് പ്രതിപക്ഷത്തിന്റെ മനോവ്യാപാരംകൊണ്ട് തകര്‍ക്കാനാവില്ലെന്നും പ്രതിപക്ഷത്തിന്റെ ആഗ്രഹം മനസില്‍വച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൈറ്റാനിയം അഴിമതി കേസ് സിബിഐ ഏറ്റെടുക്കില്ലെന്ന് അറിയിച്ചതായി മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സിബി ഐ പോലൊരു ഏജന്‍സി എന്തുകൊണ്ട് ഇത്തരത്തിലൊരു തീരുമാനം എടുത്തെന്ന് അറിയില്ല. ബാര്‍ കോഴക്കേസിലെ പുതിയ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ പ്രാധമിക അന്വേഷണം നടത്താനുള്ള അനുമതി പരിഗണനയിലാണ്. വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ സമീപിച്ചു. പി.ടി. തോമസിന് എതിരായ കള്ളപ്പണ ഇടപാടില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വിജിലന്‍സ് കേസുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് അനുമതി നല്‍കിയത് തെറ്റായ കീഴ് വഴക്കമാണെന്ന് കെ.സി. ജോസഫ് സഭയില്‍ പറഞ്ഞു.
Story Highlights – Niyamasabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here