ഇന്ത്യ- ചൈന സൈനിക തല ചർച്ചകൾ ഇന്ന് പുനരാരംഭിയ്ക്കും

ഇന്ത്യ- ചൈന സൈനിക തല ചർച്ചകൾ ഇന്ന് പുനരാരംഭിയ്ക്കും. എതാണ്ട് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ആണ് 9-ാം ഘട്ട ചർച്ചകൾ സാധ്യമാകുന്നത്. സംഘർഷം ലഘൂകരിയ്ക്കൽ പിന്മാറ്റം അടക്കമുള്ള വിഷയങ്ങളിൽ നേരത്തെയുണ്ടാക്കിയ ധാരണകൾ പൂർണമായും ഫലപ്രദമായി യാഥാർത്ഥ്യമാക്കാൻ പറ്റാത്ത സാഹചര്യത്തിൽ നടക്കുന്ന ചർച്ചയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.
സാരി ചു നദിയുടെ തീരത്ത് സുബാൻസിരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഗ്രാമത്തിൽ ചൈന നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. നിഷേധാത്മക മറുപടിയാണ് ഇക്കാര്യത്തിൽ ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഒരു സേനകളും മേഖലയിൽ സംഘർഷം ലഘൂകരിയ്ക്കാനും നിയന്ത്രണരേഖയ്ക്ക് പിന്നിലേയ്ക്ക് പിന്മാറാനും സമ്മതിച്ചിരുന്നു. ഇക്കാര്യത്തിലും മാസങ്ങൾ പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇത് അടക്കമുള്ള വിഷയങ്ങളാകും 9-ാം വട്ട ചർച്ചയിലെ അജണ്ട.
ചൈനീസ് മേഖലയായ മോൾഡോ അതിർത്തിയിൽ നടക്കുന്ന ചർച്ച ഇന്ത്യയെ മലയാളിയായ 14 കോർപ്പ്‌സ് കമാണ്ടർ ലഫ്റ്റനന്റ് ജനറൽ പി.ജി.കെ മേനോൻ നയിക്കും. ഇന്ത്യൻ സംഘത്തിൽ ഇത്തവണയും വിദേശകാര്യമന്ത്രാലയ പ്രതിനിധിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഞയറാഴ്ച നടക്കുന്ന ചർച്ചയുടെ ലക്ഷ്യം ഇരുഭാഗത്തും നഷ്ടപ്പെട്ട വിശ്വാസം പുനസ്ഥാപിയ്ക്കലായിരിയ്ക്കും എന്ന് ചൈനിസ് ആർമിയെ ഉദ്ധരിച്ച് ചില അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയാകട്ടെ ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനം അവസാനിപ്പിയ്ക്കുന്നതിനും കടന്നു കയറ്റ നീക്കങ്ങൾ ഉപേക്ഷിപ്പിയ്ക്കുകയും ആണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. നവമ്പർ 6 നായിരുന്നു 8-ാം വട്ട ചർച്ചനടന്നത്.
Story Highlights – India-China military talks to resume today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here