കാർഷിക നിയമങ്ങളിൽ രാജ്യം മുഴുവനുള്ള കർഷക സംഘടനകളുടെ അഭിപ്രായം കേൾക്കാനൊരുങ്ങി സുപ്രിം കോടതി മേൽനോട്ട സമിതി

കർഷക സമരത്തിന് രാജ്യം മുഴുവൻ അനുകൂല നിലപാടുയരുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായി സുപ്രിം കോടതി മേൽനോട്ട സമിതി. രാജ്യം മുഴുവനുമുള്ള കർഷക സംഘടനകളുടെ അഭിപ്രായം കേൾക്കാനാണ് പുതിയ തീരുമാനം. ഇതിനായി സമരം ചെയ്യുന്ന 40 സംഘടനകൾ അടക്കം രാജ്യത്തെ 160 കർഷക സംഘടനകളെ സുപ്രിം കോടതി മേൽനോട്ട സമിതി കേൾക്കും.
സമരം ചെയ്യാത്ത കർഷകരുടെ അഭിപ്രായം കൂടി കണക്കിലെടുക്കുകയാണ് കാർഷിക നിയമങ്ങളെക്കുറിച്ച് അഭിപ്രായം തേടുന്നതിനായി സുപ്രിം കോടതി നിയോഗിച്ച മേൽ നോട്ട സമിതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ സമിതി കേൾക്കുന്ന 160 കർഷക യൂണിയനിൽ 120 യൂണിയനുകൾ സമരത്തിൽ പങ്കെടുക്കാത്തവരാണ്. സമരത്തിൽ ശക്തമായിറങ്ങിയിരിക്കുന്ന 40 യൂണിയന്റെ പ്രതിനിധികളുടെ അഭിപ്രായവും ആരായും. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് കർഷക പ്രതിനിധികളെ സമിതി കേൾക്കുക.
Read Also : റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി ചരിത്ര സംഭവമാക്കാന്‍ കര്‍ഷക സംഘടനകള്‍
രാജ്യത്തെ മൊത്തം കാർഷിക മേഖലയുടെ സ്ഥിതി വിലയിരുത്തി സുപ്രിം കോടതിയിൽ സമഗ്ര റിപ്പോർട്ട് നൽകാനാണ് സമിതിയുടെ ലക്ഷ്യം. സമിതി സംഘടിപ്പിക്കുന്ന ഓരോ യോഗത്തിലും കുറഞ്ഞത് 20 കർഷക സംഘടനകളെയെങ്കിലും പങ്കെടുപ്പിക്കാനും തീരുമാനമുണ്ട്. ജനുവരി 27നാണ് അടുത്ത യോഗം. ജനുവരി 29 നും ഫെബ്രുവരി 3 മുതൽ 5 വരെയും സമിതി യോഗം ചേരും. പി.കെ ജോഷി, വിളകൾക്ക് താങ്ങുവില ശുപാർശ ചെയ്യുന്ന സർക്കാർ സ്ഥാപനമായ സിഎസിപി ചെയർമാൻ കൂടിയായ ഷെട്കാരി സംഘാൻ പ്രസിഡന്റ് അനിൽ ഗൻവാത്, ഫാം പോളിസി വിദഗ്ധൻ അശോക് ഗുലാത്തി എന്നിവരാണ് സമിതി അംഗങ്ങൾ.
Story Highlights – Committee is set to hear the views of farmers’ organizations across the country on agricultural laws
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here