പഴയ വാഹനങ്ങൾക്ക് പ്രത്യേക നികുതി; നിർദ്ദേശത്തിന് അംഗീകാരം

പഴയ വാഹനങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം. വായുമലിനീകരണവുമായി ബന്ധപ്പെട്ടാണ് 8 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്സ്’ ഏർപ്പെടുത്താൻ കേന്ദ്രം ഒരുങ്ങുന്നത്. നിർദ്ദേശത്തിന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകിയിട്ടുണ്ട്. കാലപ്പഴക്കം ചെന്ന, വായുമലിനീകരണത്തിനു കാരണമാകുന്ന വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് പ്രത്യേക ടാക്സിൻ്റെ ലക്ഷ്യം.
നിർദ്ദേശം സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും വ്യവസ്ഥ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുക. 15 വർഷത്തിലധികം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പിൻവലിച്ച് നശിപ്പിക്കും. അടുത്ത വർഷം ഏപ്രിൽ മുതൽ ഇത് നടപ്പായിത്തുടങ്ങും.
റോഡ് ടാക്സിൻ്റെ 10 മുതൽ 25 ശതമാനം വരെ തുകയാവും ഗ്രീൻ ടാക്സ് ആയി ഈടാക്കുക. ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് വാഹനം 8 വർഷത്തിലധികം പഴക്കമുള്ളതാണെന്ന് കണ്ടെത്തിയാൽ നികുതി ഈടാക്കും. ഉയർന്ന വായുമലിനീകരണമുള്ള സ്ഥലങ്ങളിൽ റീ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് റോഡ് ടാക്സിൻ്റെ 50 ശതമാനം വരെ നികുതിയും ഈടാക്കിയേക്കും.
ഉപയോഗിക്കുന്ന ഇന്ധനവും വാഹനവും പരിഗണിച്ച് നികുതി വ്യത്യാസപ്പെടുകയോ ഒഴിവാക്കുകയോ ചെയ്യും. എൽപിജി, എതനോൾ തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളും നികുതിയിൽ നിന്ന് ഒഴിവായേക്കും. കൃഷിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെയും നികുതിയിൽ നിന്ന് ഒഴിവാക്കും. സ്വകാര്യ വാഹനങ്ങൾക്ക് പതിനഞ്ച് വർഷം കഴിഞ്ഞ് മാത്രമേ ഗ്രീൻ ടാക്‌സ് ചുമത്തുകയുള്ളൂ. യാത്രാ ബസുകൾക്ക് കുറഞ്ഞ ഗ്രീൻ ടാക്‌സ് ചുമത്തുമെന്നും സൂചനയുണ്ട്.
Story Highlights – Government To Impose Green Tax On Old Vehicles
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here