പാർലമെന്റ് സമ്മേളനം നാളെ പുനഃരാരംഭിക്കും

പാർലമെന്റ് സമ്മേളനം നാളെ പുനഃരാരംഭിക്കും. പ്രധാനമന്ത്രി വിളിച്ച സർവ്വ കക്ഷിയോഗത്തിൽ ധാരണ ഉണ്ടാകാത്ത പശ്ചാത്തലത്തിൽ ബജറ്റ് സമ്മേളനം പ്രക്ഷുബ്ദമാകും. കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബജറ്റ് സമ്മേളനത്തിൽ ശക്തമായ പ്രതിഷേധം ഇരുസഭകളിലും ഉയർത്താൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറഞ്ഞ് കർഷക സമരത്തോടുള്ള സർക്കാർ നിലപാട് ഈ ആഴ്ച പ്രധാനമന്ത്രി വ്യക്തമാക്കും.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം പിരിഞ്ഞ സഭ നാളെ ബജറ്റ് അവതരണത്തിനായാണ് സമ്മേളിക്കുക. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് സഭയിൽ അവതരിപ്പിക്കും. ബജറ്റ് അവതരണം ബഹിഷ്ക്കരിയ്ക്കാനോ അവതരണ വേളയിൽ പ്രതിഷേധിക്കാനോ ആകും പ്രതിപക്ഷത്തിന്റെ തീരുമാനം. ഇക്കാര്യത്തിൽ യുക്തമായ തീരുമാനം സഭ സമ്മേളിക്കുമ്പോൾ കൈകൊള്ളുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാം എന്നും സഭാ നടപടികളുമായി സഹകരിക്കണമെന്നും കേന്ദ്രസർക്കാർ പ്രതിപക്ഷ പർട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ ചർച്ച ചെയ്യാമെങ്കിൽ മാത്രം ഇതിന് തയ്യാറാണെന്നാണ് പ്രതിപക്ഷ നിലപാട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിന് കേന്ദ്രം തയ്യാറാകില്ല. അതുകൊണ്ടു തന്നെ ബജറ്റ് സമ്മേളനം പൂർണമായും പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിലെ പ്രതിഷേധത്തിൽ മുങ്ങാനാണ് സാധ്യത.
പതിനെട്ട് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്ക്കരിച്ചിരുന്നു. ഇതിൽ ചിലരെയെങ്കിലും സമ്മർദത്തിലൂടെ സഭാ സമ്മേളനവുമായി സഹകരിക്കാൻ പ്രേരിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. നാളെ ബജറ്റ് അവതരണത്തിന് ശേഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയമാകും ഇരു സഭകളും ഈ ആഴ്ച ചർച്ച ചെയ്യുക. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 15ന് അവസാനിക്കും. രണ്ടാംഘട്ടം മാർച്ച് 8 മുതൽ ഏപ്രിൽ 8 വരെയാണ് നീളുക.
Story Highlights – central budget 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here