രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികളെ അനുവദിച്ച് ബിസിസിഐ

ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികളെ സ്റ്റേഡിയത്തിൽ അനുവദിച്ച് ബിസിസിഐ. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇതോടെ കാണികളുടെ ആരവമുയരും. സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിച്ച് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം മാർഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബിസിസിഐയുടെ ഇടപെടൽ.
ആദ്യ രണ്ട് മത്സരങ്ങളും ചെപ്പോക്കിലാണ്. ആദ്യ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാവും നടത്തുക. രണ്ടാം മത്സരത്തിൽ 12000-15000 കാണികളെ അനുവദിക്കുമെന്നാണ് സൂചന.
ഫെബ്രുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുക. 13ന് രണ്ടാം മത്സരവും ചെന്നൈയിൽ നടക്കും. ഫെബ്രുവരി 24, മാർച്ച് 4 എന്നീ തീയതികളിൽ അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ അവസാനത്തെ രണ്ട് മത്സരങ്ങൾ നടക്കും.
Read Also : ഇംഗ്ലണ്ട് താരങ്ങളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; ഇന്ന് മുതൽ പരിശീലനം ആരംഭിക്കും
അതേസമയം, മൊട്ടേരയിൽ നടക്കുന്ന അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കാണികളെ പ്രവേശിപിച്ചേക്കും. ഒരു ലക്ഷത്തിലധികം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. അതുകൊണ്ട് തന്നെ 50 ശതമാനം കാണികളെയെങ്കിലും പ്രവേശിക്കാൻ കഴിയുമെന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്.
1,10,000 പേർക്ക് ഇരിക്കാവുന്ന മൊട്ടേര സ്റ്റേഡിയമാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. ഈ നേട്ടത്തിലേക്ക് പുതുക്കി പണിതതിനു ശേഷം ഇത് ആദ്യമായാണ് ഒരു രാജ്യാന്തര മത്സരത്തിന് സ്റ്റേഡിയം വേദിയാവുന്നത്. നേരത്തെ, സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾ ഇവിടെ നടത്തിയിരുന്നു.
Story Highlights – BCCI approves 50% crowd for second Test at Chepauk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here