സംസ്ഥാനത്ത് ഇന്ന് കെഎസ്ഇബി ജീവനക്കാർ പണിമുടക്കും

സംസ്ഥാനത്ത് വൈദ്യുതി മേഖല ഇന്ന് നിശ്ചലമാകും. വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെയാണ് കെഎസ്ഇബി ജീവനക്കാരുടെ പണിമുടക്ക്. ഭരണ പ്രതിപക്ഷ സംഘടകൾ ഒരുമിച്ചാണ് പണിമുടക്കുന്നത്. കേന്ദ്രം നിയമം നടപ്പാക്കിയാൽ കാർഷിക, ഗാർഹിക ഉപഭോക്താക്കൾക്ക് വൻബാധ്യതയുണ്ടാകുമെന്നും വൈദ്യുതി മേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് പണിമുടക്ക്.
കേന്ദ്ര വൈദ്യുതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായാണ് സംസ്ഥാനത്ത് കെഎസ്ഇബി ജീവനക്കാരും പണിമുടക്കുന്നത്. കേന്ദ്ര നിയമം നടപ്പായാൽ വൈദ്യുതി വിതരണ മേഖല പൂർണമായും സ്വകാര്യവത്കരിക്കപ്പെടും. റെഗുലേറ്ററി ചെയർമാനെയും അംഗങ്ങളേയും തീരുമാനിക്കാനുള്ള അവകാശം കേന്ദ്രത്തിനു ലഭിക്കുന്നത് ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കും. വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണത്തിനുള്ള സ്റ്റാൻഡേർഡ് ബിഡിങ് ഡോക്യുമെന്റ് ഉപഭോക്താക്കളുടെ താൽപര്യങ്ങളില്ലാതാക്കി സ്വകാര്യ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സംഘടനകൾ ആരോപിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് പല സംസ്ഥാനങ്ങളും വിതരണ മേഖലയുടെ സ്വകാര്യവത്കരണത്തിലേക്ക് കടന്നുകഴിഞ്ഞു.
കേന്ദ്ര നിയമം നടപ്പാകുന്നതോടെ രാജ്യത്തെ വൈദ്യുതി മേഖലയിലെ പത്ത് ലക്ഷത്തോളം തൊഴിലാളികളെ സ്വകാര്യ മേഖലയ്ക്ക് കൈമാറ്റം ചെയ്യപ്പെടും. വലിയ തോതിലുള്ള പുറംകരാർവത്കരണത്തിനും ഫ്രാഞ്ചൈസിവത്കരണത്തിനും ഇത് ഇടയാക്കുമെന്നും ജീവനക്കാർ പറയുന്നു. പണിമുടക്കിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്.
Story Highlights – KSEB employees will go on strike today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here