അഴീക്കോട് മണ്ഡലത്തില്‍ കെ.എം. ഷാജി മത്സരിക്കാനില്ല; മുസ്ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായേക്കും
കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തില്‍ കെ.എം. ഷാജി ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ മുസ്ലീം ലീഗില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമായി. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരിക്കാണ് സാധ്യത കൂടുതല്‍. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മത്സരിക്കുമെന്ന് അബ്ദുള്‍ കരീം ചേലേരി ട്വന്റി ഫോറിനോട് പറഞ്ഞു.
ഇത്തവണ അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ.എം ഷാജി ലീഗ് നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ഷാജി മാറുകയാണെങ്കില്‍ മണ്ഡലത്തില്‍ പുതുമുഖം വന്നേക്കും.ജില്ലയിലെ മുസ്ലീംലീഗിന്റെ ഏക സിറ്റിംഗ് സീറ്റായ അഴീക്കോട്ട്, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരിം ചേലേരിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സാധ്യത. ജില്ലാ നേതാക്കളും അബ്ദുള്‍ കരീമിന്റെ പേരാണ് സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വെച്ചത്. അഴീക്കോട് മണ്ഡലത്തില്‍ വേരുകളുള്ള നേതാവെന്ന പരിഗണനയും നല്‍കിയേക്കും.പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മത്സര രംഗത്തുണ്ടാകുമെന്നാണ് അബ്ദുള്‍ കരീം ചേലേരിയുടെ പ്രതികരണം.
വയനാട്ടില്‍ നിന്നും വന്ന കെ.എം. ഷാജിയിലൂടെയാണ് 2011ല്‍ സിപിഐഎം കോട്ടയായ അഴീക്കോട് ലീഗ് പിടിച്ചെടുത്തത്. മണ്ഡലം നിലനിര്‍ത്തുകയെന്നത് ലീഗിന് അഭിമാന പ്രശ്‌നമാണ്. അഴീക്കോടിന് പുറമെ കൂത്തുപറമ്പ് സീറ്റും ഇത്തവണ ലീഗിന് ലഭിച്ചേക്കും.അങ്ങനെയെങ്കില്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈറിനെ കുത്തുപറമ്പില്‍ മത്സരിപ്പിക്കാനാണ് ആലോചന.
Story Highlights – Azhikode constituency- Muslim League may nominate the district general secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here