മൂന്ന് വട്ടം തുടര്‍ച്ചയായി മത്സരിച്ചവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഐ
![cpi](https://www.twentyfournews.com/wp-content/uploads/2019/01/cpi.jpg?x93056)
മൂന്ന് വട്ടം തുടര്‍ച്ചയായി മത്സരിച്ചവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഐയില്‍ ധാരണ. മൂന്നു ടേം നിബന്ധന കര്‍ശനമാക്കിയാല്‍ മന്ത്രിമാരുള്‍പ്പെടെ പല പ്രമുഖര്‍ക്കും അവസരം നഷ്ടമാകും.
തീരുമാനം നടപ്പായാല്‍ മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, കെ രാജു, പി തിലോത്തമന്‍ എന്നിവര്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം ലഭിക്കില്ല. മുന്‍മന്ത്രിമാരായ സി ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ക്കും പരസ്യമായി മത്സര സന്നദ്ധത അറിയിച്ച ഇ എസ് ബിജി മോള്‍ക്കും നിരാശപ്പെടേണ്ടി വരും. വിജയസാധ്യത കണക്കിലെടുത്ത് മൂന്ന് ടേം പിന്നിട്ട സിറ്റിംഗ് എംഎല്‍എമാരില്‍ ആര്‍ക്കെങ്കിലും ഇളവ് നല്‍കേണ്ടതുണ്ടോ എന്ന് ജില്ലാ കൗണ്‍സിലുകള്‍ക്ക് നിര്‍ദേശിക്കാം.
Read Also : നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഐ സംസ്ഥാന കൗണ്‍സില്‍ ഇന്ന് ചേരും
ജില്ലകളില്‍ നിന്നുള്ള അഭിപ്രായം പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി അന്തിമ തീരുമാനമെടുക്കുക. തൃശൂരില്‍ വി എസ് സുനില്‍ കുമാറിനും ചടയമംഗലത്ത് മുല്ലക്കര രത്‌നാകരനും വീണ്ടും അവസരം നല്‍കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. നെടുമങ്ങാട് വീണ്ടും ജനവിധി തേടാന്‍ തയാറാണെന്ന് സി ദിവാകരനും പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരത്ത് പുരോഗമിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം നിര്‍വാഹക സമിതിയുടെ നിര്‍ദേശം ചര്‍ച്ച ചെയ്യുകയാണ്. സീറ്റ് വിഭജനം സംബന്ധിച്ച സിപിഐഎമ്മുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളും കാനം രാജേന്ദ്രന്‍ കൗണ്‍സിലിനെ അറിയിക്കും. ചില സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാമെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളുടെ എണ്ണം കുറയാന്‍ പാടില്ലെന്നാണ് സിപിഐയുടെ നിലപാട്.
Story Highlights – cpi, assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here