സിപിഐ നേതൃത്വവുമായി ഭിന്നത; കനയ്യ കുമാര്‍ ജെഡിയു നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി

സിപിഐ നേതൃത്വവുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ശക്തമായ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കി കനയ്യ കുമാര്‍ ജെഡിയു നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായാണ് കനയ്യകുമാര്‍ ചര്‍ച്ച നടത്തിയത്.
ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ സിപിഐ ദേശീയ കൗണ്‍സിലില്‍ കഴിഞ്ഞ വാരം താക്കീത് ചെയ്തിരുന്നു. ഡിസംബറില്‍ പാട്നയിലെ പാര്‍ട്ടി ഓഫിസില്‍ കനയ്യയുടെ അനുയായികള്‍ ഓഫിസ് സെക്രട്ടറി ഇന്ദു ഭൂഷനെ കൈയേറ്റം ചെയ്ത സംഭവത്തിലായിരുന്നു താക്കിത്. ബഗുസരായി ജില്ലാ കൗണ്‍സില്‍ യോഗം മാറ്റിവച്ചകാര്യം കനയ്യയെ അറിയിച്ചില്ലെന്ന് പറഞ്ഞായിരുന്നു ഇന്ദു ഭൂഷനെ പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചത്. ഇന്ദു ഭൂഷനെ മര്‍ദ്ദിച്ച സംഭവത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്ന് കനയ്യ വ്യക്തമാക്കി.
ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ തന്നെ താക്കിത് ചെയ്ത നടപടി പിന്‍വലിക്കണമെന്നും കനയ്യ കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എന്നാല്‍ പാര്‍ട്ടി നടപടി തിരുത്താന്‍ തയാറല്ലെന്ന് വ്യക്തമാക്കി. ജെഡിയുവിന്റെ അമിത്ഷാ എന്ന് അറിയപ്പെടുന്ന അശോക് ചൗധരിയെ കനയ്യ കണ്ടത് ഈ സാഹചര്യത്തിലാണ്. പട്‌നയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇതോടെ കനയ്യ സിപിഐ വിട്ട് ജെഡിയുവില്‍ ചേരുമെന്ന അഭ്യൂഹം ആണ് ഇപ്പോള്‍ ശക്തമായത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കനയ്യയ്ക്ക് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തത് സംബന്ധിച്ച് കനയ്യ ശക്തമായ പ്രതിഷേധം പാര്‍ട്ടിയില്‍ ഉയര്‍ത്തിയിരുന്നു.
കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നെന്ന് പ്രഖ്യാപിച്ചതൊഴിച്ചാല്‍ ചര്‍ച്ച ആയത് എന്താണെന്ന് അടക്കം കനയ്യ വ്യക്തമാക്കിയില്ല. അതേസമയം, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് ‘അച്ചടക്കമുള്ള നേതാവായി’ മാറാന്‍ തയാറാണെങ്കില്‍ കനയ്യയെയെ സ്വാഗതം ചെയ്യുമെന്ന് ജെഡിയു വക്താവ് അജയ് അലോക് പറഞ്ഞു. കന്നയ്യകുമാര്‍ ജെഡിയുവില്‍ ചേര്‍ന്ന് മുഖ്യധാരയിലെയ്ക്ക് വരുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്ന് ബിജെപിയും വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബിഎസ്പിയുടെ ഏക എംഎല്‍എയും ഒരു സ്വതന്ത്ര എംഎല്‍എയും ജെഡിയുവിന്റെ ഭാഗമായത്.
Story Highlights – Kanhaiya Kumar meets JDU leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here