നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി. ഈ മാസം 23 ന് വിചാരണക്കോടതി വിധി പറയും. എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് കോടതിയെ സമീപിച്ചിരുന്നത്.
ഇതിനിടെ വിചാരണാ കാലയളവ് ആറ് മാസത്തേക്ക് കൂടി നീട്ടാൻ കോടതി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസിൽ വിചാരണ പൂർത്തിയാക്കാൻ പ്രത്യേക കോടതി കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ആറ് മാസം കൂടി സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു. കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രിംകോടതി അനുവദിച്ച സമയം ഈ മാസം നാലിന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രിംകോടതിയെ സമീപിച്ചത്. കേസിൽ 2020 ജനുവരി മുതൽ 82 സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്. 230 സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്. മാപ്പുസാക്ഷി വിപിൻലാൽ, നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഉൾപ്പെടെയുള്ളവർ ഇതിൽപ്പെടുന്നു.
Story Highlights – Dileep, kochi actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here