നിയമന വിവാദം: വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ സിപിഐഎം തീരുമാനം

നിയമന വിവാദത്തില്‍ ഡിവൈഎഫ്‌ഐയെ മുന്‍നിര്‍ത്തി വിശദീകരണ യോഗങ്ങള്‍ നടത്താന്‍ സിപിഐഎം
തീരുമാനം. മണ്ഡലം കേന്ദ്രങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പിഎസ്‌സി വഴി ജോലി ലഭിച്ചവര്‍ക്ക് സ്വീകരണം നല്‍കും. കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളിലെ കുറവിന്റെ കണക്കുകളും പ്രചാരണത്തിന്റെ ഭാഗമാക്കും.
ഉദ്യോഗാര്‍ത്ഥികളുടെ സമരം സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചെന്ന വിലയിരുത്തലാണ് സിപിഐഎമ്മിനുള്ളത്. സമരം തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐ ഇടപെട്ടിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ സിപിഐഎം നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് വിശദീകരണ യോഗങ്ങളുടെ ലക്ഷ്യം. 28ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കും. മറ്റു ജില്ലകളില്‍ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുക്കും.
ഈ സര്‍ക്കാരിന്റെ കാലത്തു നടന്ന നിയമനങ്ങളുടെയും തസ്തിക സൃഷ്ടിക്കലിന്റെയും കണക്കുകള്‍ നിരത്തി പ്രതിരോധത്തിനാണ് സിപിഐഎം തീരുമാനം. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമം തുടരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍ പറഞ്ഞു. വിശദീകരണ യോഗങ്ങളില്‍ പിഎസ്‌സി വഴി നിയമനം നേടിയവര്‍ക്ക് സ്വീകരണം നല്‍കാനും ഡിവൈഎഫ്‌ഐ നീക്കമുണ്ട്.
Story Highlights – Appointment controversy: CPIM decides to hold explanatory meetings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here