സ്വർണക്കടത്ത് കാരിയല്ല; കൈയിൽ തന്ന ബാഗിൽ സ്വർണമാണെന്ന് തിരിച്ചറിഞ്ഞതോടെ വിമാനത്താവളത്തിൽ ഉപേക്ഷിച്ചു : ബിന്ദു

താൻ സ്വർണ്ണക്കടത്ത് കാരിയല്ലെന്ന് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു. ദുബൈയിൽ നിന്ന് എത്തിയപ്പോൾ തന്റെ കൈവശം ഹനീഫ ഒരു പൊതി നൽകിയിരുന്നു. അത് സ്വർണമാണെന്ന് മനസിലാക്കിയതോടെ സ്വർണം മാലി എയർപോർട്ടിൽ ഉപേക്ഷിച്ചു. കൊച്ചി എയർപ്പോർട്ടിൽ എത്തിയപ്പോൾ മുതൽ സ്വർണക്കടത്ത് സംഘം പിന്തുടർന്നിരുന്നുവെന്നും ബിന്ദു പറഞ്ഞു.
തട്ടിക്കൊണ്ട് പോയ സംഘത്തിലെ ശിഹാബ്, ഹാരിസ് എന്നിവരെ തനിക്കറിയാം. ആദ്യം സ്വർണ്ണം ആവശ്യപ്പെട്ട് ഇവർ വീട്ടിൽ എത്തിയിരുന്നെങ്കിലും പിന്നീട് ആളുമാറിയാണ് തന്നെ സമീപിച്ചതെന്ന് ഇവർ അറിയിച്ചിരുന്നതായി ബിന്ദു പറയുന്നു. ഇതുകൊണ്ടാണ് പൊലീസിൽ വിവരം അറിയിക്കാതിരുന്നതെന്നും ബിന്ദു കൂട്ടിച്ചേർത്തു.
ദുബൈയിൽ നിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാർ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം സ്വർണക്കടത്ത് സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോയത്. അക്രമി സംഘത്തിന് ബിന്ദുവിന്റെ വീട് കാണിച്ചുകൊടുത്ത മാന്നാർ സ്വദേശി പീറ്ററിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ തട്ടികൊണ്ട് പോയതിന് പിന്നിൽ പൊന്നാനി സ്വദേശികളായ നാല് പേരാണ് എന്നാണ് സൂചന.
കൊടുവള്ളി സ്വദേശി ഹനീഫക്ക് വേണ്ടിയാണ് സ്വർണം കടത്തിയത്. പൊന്നാനി സ്വദേശി രാജേഷിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. സംഭവത്തിന്റെ തലേ ദിവസം രാജേഷ് ബിന്ദുവിനെ ഫോണിൽ ഭീഷണിപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജേഷ് നിലവിൽ ഒളിവിലാണ്.
Story Highlights – gold smuggler
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here