നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവ്; മാർക്കണ്ഡേയ കട്ജുവിന് രൂക്ഷ വിമർശനം

നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിൽ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന് രൂക്ഷവിമർശനം. ഇന്ത്യയിൽ നീരവ് മോദിക്ക് നീതിയുക്തമായ വിചാരണ ലഭിക്കില്ല എന്നതുൾപ്പെടെ കട്ജു ഉയർത്തിയ വാദങ്ങൾ ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി തള്ളി. ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന് വ്യക്തിപരമായ അജൻഡയാണെന്നും കോടതി കൂട്ടിച്ചേർത്തു. ഇന്ത്യൻ സുപ്രിംകോടതിയിലെ ഒരു മുൻ ജഡ്ജിയെ വിദേശത്തെ കോടതി വിമർശിക്കുന്നത് അപൂർവമാണ്.
നീരവ് മോദിക്ക് വേണ്ടി വിദഗ്ധ സാക്ഷിയെന്ന മട്ടിലാണ് മുൻ സുപ്രിംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതിയെ സമീപിച്ചത്. നീരവ് മോദി ഇന്ത്യയിൽ മാധ്യമ വിചാരണ നേരിടുന്ന വ്യക്തിയാണെന്നും, നീതിയുക്തവും സ്വതന്ത്രവുമായ വിചാരണ ലഭിക്കില്ലെന്നും കട്ജു വാദമുഖങ്ങൾ ഉയർത്തിയിരുന്നു. ഇന്ത്യൻ ജുഡിഷ്യറി രാഷ്ട്രീയവത്ക്കരിക്കപ്പെട്ടെന്നും, അഴിമതിയാണെന്നും ആരോപിച്ചു. ബിജെപി സർക്കാർ നീരവ് മോദിയെ ബലിയാടാക്കാൻ നോക്കുകയാണെന്നും കുറ്റപ്പെടുത്തി.
രൂക്ഷവിമർശനത്തോടെയാണ് കട്ജുവിന്റെ വാദങ്ങളെ ലണ്ടനിലെ കോടതി നേരിട്ടത്. മുൻ സുപ്രിംകോടതി ജഡ്ജി ഹാജരാക്കിയ തെളിവുകൾ വസ്തുനിഷ്ഠവും വിശ്വാസയോഗ്യവും അല്ല. വിരമിച്ച ശേഷം ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാ സീറ്റ് സ്വീകരിച്ചതിനെ വിമർശിച്ച മാർക്കണ്ഡേയ കട്ജു, റിട്ടയർമെന്റ് തസ്തികയായ പ്രസ് കൗൺസിൽ ചെയർമാൻ പദം സ്വീകരിച്ചുവെന്ന് പരാമർശിച്ചു. മാധ്യമ വിചാരണ നടക്കുന്നുവെന്ന് പറയുന്ന വ്യക്തി തന്നെ, കോടതി നടപടികൾ മാധ്യമങ്ങൾക്ക് നൽകുന്നു. ഇന്ത്യൻ ജുഡിഷ്യറിയിൽ അഴിമതിയുണ്ടെന്ന കട്ജുവിന്റെ വാദത്തിന് തെളിവില്ലെന്നും വെസ്റ്റ് മിൻസ്റ്റർ കോടതി വ്യക്തമാക്കി.
Story Highlights – Neerav modi, Markandeya katju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here