സ്ഥാനാർത്ഥി നിർണ്ണയം: ഹൈക്കമാൻഡിന്റെ കർശന നിലപാടിനെതിരെ കോൺഗ്രസ് സംസ്ഥാന ഘടകം
സ്ഥാനാർത്ഥി നിർണ്ണയ വിഷയത്തിലെ ഹൈക്കമാൻഡിന്റെ കർശന നിലപാടിനെതിരെ കോൺഗ്രസ് സംസ്ഥാന ഘടകം. യാഥാർത്ഥ്യ ബോധത്തോടെ ഉള്ള നിർദ്ദേശങ്ങൾ ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നിലപാട് സ്വീകരിച്ചു. അതേസമയം ഇന്നത്തെ ചർച്ചകൾക്ക് ശേഷം അന്തിമ സ്ഥാനാർത്ഥി പട്ടിക തിരഞ്ഞെടുപ്പ് സമിതിയ്ക്ക് കൈമാറാം എന്ന പ്രതിക്ഷയിലാണ് സ്ക്രിനിംഗ് കമ്മറ്റി.
ചേരിതിരിവ് അനുവദിക്കില്ലെന്നും ഗ്രൂപ്പ് വീതംവയ്പ് അംഗീകരിക്കില്ലെന്നും ആണ് ഹൈക്കമാൻഡിന്റെ നിലപാട്. നേത്യത്വത്തിന്റെ സന്ദേശം എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, താരിഖ് അൻവർ എന്നിവർ ആണ് സംസ്ഥാന ഘടകത്തെ അറിയിച്ചത്. പട്ടികയിൽ 60% പുതുമുഖങ്ങളും ബാക്കി സീറ്റുകളിൽ മുതിർന്നവരും എന്നതാകും ഫോർമുല എന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.
ഇതിനെതിരെ ആണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേത്യത്വത്തെ നിലപാട് അറിയിച്ചത്. യാഥാർത്ഥ്യ ബോധത്തോടെ അല്ല ദേശിയ നേതൃത്വത്തിന്റെ നിലപാട് എന്നാണ് വിമർശനം. വിജയം ഉറപ്പുള്ള തങ്ങൾ നിർദ്ദേശിയ്ക്കുന്ന ആളുകളെ മത്സരിയ്ക്കാൻ അനുവദിക്കാത്തത് തിരിച്ചടിയ്ക്ക് കാരണം ആകും എന്നും സംസ്ഥാനത്തെ നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
ഇന്നലെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേർന്ന് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനായിരുന്നു തിരുമാനിച്ചിരുന്നത്. ഇത് പക്ഷേ ഇന്നലെ നടന്നില്ല. ഓരോ മണ്ഡലത്തിലും ഒരു പേരിലേക്കു പട്ടിക ചുരുക്കാൻ ആണ് ഇപ്പോൾ പ്രധാനമായും ശ്രമിയ്ക്കുന്നത്. ഇക്കാര്യത്തിൽ നേതാക്കൾ ഉറക്കമിളച്ച് ചർച്ച നടത്തുന്നുണ്ടെങ്കിലും ഇതുവരെയും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. പ്രതിസന്ധി ഇല്ലെന്ന് വരുത്താൻ സിറ്റിംഗ് എംഎൽഎമാർ അടങ്ങിയ 26 സീറ്റുകളിലെ ആദ്യഘട്ടപട്ടിക ഇന്ന് വൈകിട്ട് പുറത്തിറക്കാനാണ് ഇപ്പോഴത്തെ ശ്രമം.
Story Highlights – The Congress state unit against the strict stand of the High Command
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here