ആദ്യ രാജ്യാന്തര ടി-20 മത്സരം നിയന്ത്രിച്ച് അനന്തപദ്മനാഭൻ

ആദ്യ രാജ്യാന്തര ടി-20 മത്സരം നിയന്ത്രിച്ച് മലയാളി അമ്പയർ അനന്തപദ്മനാഭൻ. ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടി-20 മത്സരം നിയന്ത്രിച്ചാണ് അനന്തപദ്മനാഭൻ ഈ നേട്ടത്തിലെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ അനന്തപദ്മനാഭൻ ഐസിസിയുടെ രാജ്യാന്തര അമ്പയർമാരുടെ പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തിരുവനന്തപുരം സ്വദേശിയായ അനന്തപദ്മനാഭൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. 2005 വരെ സജീവ ക്രിക്കറ്റിൽ തുടർന്ന അദ്ദേഹം മികച്ച ലെഗ് ബ്രേക്ക് ബൗളർ ആയിരുന്നു. അനിൽ കുംബ്ലെയുടെ സാന്നിധ്യം കൊണ്ടു മാത്രമാണ് അദ്ദേഹത്തിന് ദേശീയ ടീമിൽ ഇടം നേടാൻ കഴിയാതെ പോയത്.
2008 മുതലാണ് അദ്ദേഹം അമ്പയറിംഗ് ആരംഭിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ രഞ്ജി ട്രോഫി ഉൾപ്പെടെ ഒട്ടേറെ മത്സരങ്ങൾ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സൗരാഷ്ട്ര-ബംഗാൾ രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിൽ രണ്ടറ്റത്തു നിന്നും മത്സരം നിയന്ത്രിച്ച് അദ്ദേഹം ശ്രദ്ധേയമായ നേട്ടവും സ്വന്തമാക്കിയിരുന്നു. ഒപ്പമുണ്ടായിരുന്ന സി ശംസുദ്ദീൻ പരുക്കേറ്റ് പുറത്താവുകയും പകരം ആളെ കണ്ടെത്താൻ കഴിയാതെ വരികയും ചെയ്തതോടെയാണ് അദ്ദേഹം ഈ അപൂർവ നേട്ടത്തിലെത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്.
Story Highlights – Ananthapadmanabhan officiates his first T20 International
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here