ഒൻപത് ഇന്ത്യൻ ഭാഷകളും 38 വിദേശ ഭാഷകളും സംസാരിക്കുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്ത് അധ്യാപകൻ
ഇന്ത്യയിലെ 9 പ്രാദേശിക ഭാഷകളും 38 വിദേശ ഭാഷകളും സംസാരിക്കുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്ത് അധ്യാപകൻ. ഐഐടി ബോംബൈ കേന്ദ്രീയ വിദ്യാലയത്തിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ ദിനേഷ് പട്ടേലാണ് ഷാലു എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിനെ നിർമ്മിച്ചത്. കാർഡ് ബോർഡ് ,കോപ്പി കവറുകൾ, പാത്രങ്ങൾ ,തെർമോക്കോൾ,പ്ലാസ്റ്റിക് ബോക്സുകൾ, അലൂമിനിയം, വയറുകൾ, ഷീറ്റുകൾ എന്നിവ പോലുള്ള മാലിന്യ വസ്തുക്കൾ ഉപയോഗിച്ചാണ് ഷാലു എന്ന ഹ്യൂമനോയിഡ് റോബോട്ട് പ്രോട്ടോടൈപ്പ് വികസിപ്പിച്ചിരിക്കുന്നത്.
പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ചാണ് മുഖം നിർമ്മിച്ചിരിക്കുന്നത്. ”എന്റെ പ്രധാന ശ്രദ്ധ അതിന്റെ പ്രോഗ്രാമിങ്ങിലായിരുന്നു. ഇത് വികസിപ്പിക്കാൻ മൂന്ന് വർഷമെടുത്തു. ചിലവ് 50,000 രൂപയാണ്.”- ദിനേഷ് പട്ടേൽ പറഞ്ഞു. അവൾ ആളുകളെയും വസ്തുക്കളെയും തിരിച്ചറിയുന്നുണ്ട്. ഹസ്തദാനം പോലെ മനുഷ്യൻ ചെയ്യുന്ന ചില പ്രവർത്തികളും ചെയ്യാൻ സാധിക്കും. സന്തോഷം ,കോപം ,പ്രകോപനം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാനും പുഞ്ചിരിക്കാനും കഴിയുമെന്നും ദിനേഷ് പട്ടേൽ പറയുന്നു.
റോബോട്ടിന് നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയും. ഒരു ക്ലാസ് മുറിയിൽ അധ്യാപകയായി വരെ ഉപയോഗിക്കാം. അവൾക്ക് വിദ്യാർത്ഥികളിൽ നിന്ന് ചോദ്യങ്ങൾ ചോദിക്കാനും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിയും. ഏറ്റവും പുതിയ വാർത്തകളും, ജാതകം, കാലാവസ്ഥ അപ്ഡേറ്റുകൾ എന്നിവയും പറഞ്ഞുതരും. വിവിധ വിഷയങ്ങളിൽ സംസാരിക്കാനും ഗണിത പ്രശ്നങ്ങൾ പരിഹരിക്കാനും എസ്എംഎസും മെയിലുകളും അയക്കാനും ശാലുവിനെ ആശ്രയിക്കാമെന്ന് ദിനേഷ് പട്ടേൽ വിശദീകരിക്കുന്നു. ഹിന്ദി ,ഭോജ്‌പുരി,മറാത്തി,ബംഗ്ലാ,ഗുജറാത്തി,തമിഴ്,തെലുങ്ക്,മലയാളം,നേപ്പാളി എന്നീ പ്രാദേശിക ഭാഷകളും ജാപ്പനീസ്, ഫ്രഞ്ച് അടക്കമുള്ള വിദേശഭാഷകളും ഷാലു സംസാരിക്കും.
Story Highlights: India’s First Humanoid Robot Shalu, Can Speak 9 Indian , 38 Foreign Languages
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here