രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 56,000 ലേറെ പോസിറ്റീവ് കേസുകൾ
പരിശോധനകൾ കുറഞ്ഞിട്ടും രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,000 ത്തിന് മുകളിൽ പോസിറ്റീവ് കേസുകളും 271 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യതലസ്ഥാനത്തും രണ്ടായിരത്തിനടുത്ത് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.
ഉത്തരേന്ത്യയിൽ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് പരിശോധനകൾ കുറഞ്ഞിട്ടും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവുണ്ടായില്ല. ഇന്നലെ 7, 85,864 പേരിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് 56,211 പോസിറ്റീവ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്ത്. ഇതിൽ 60 ശതമാനം കൊവിഡ് കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. സംസ്ഥാനത്ത് ഇന്നലെ 31,000 ത്തിന് മേൽ ആളുകൾക്ക് രോഗ ബാധ സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മുംബൈയിൽ ഐസിയു കിടക്കകൾക്ക് ക്ഷാമം ഉണ്ടെന്ന് മുൻസിപ്പൽ കോർപ്പറേഷൻ അധികാരികൾ അറിയിച്ചു. മഹാരാഷ്ട്രയിൽ രണ്ടാംഘട്ട ലോക്ക് ഡൗൺ ഉണ്ടാകുമെന്ന സൂചന മുഖ്യമന്ത്രി നൽകി. പൊതുജനം മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ ലോക്ക്ഡൗൺ ഒഴിവാക്കാൻ പറ്റുമെന്ന് മുതിർന്ന എൻസിപി നേതാവ് നവാബ് മാലിക് പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രക്ക് പുറമേ പഞ്ചാബ്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും രോഗബാധ ഉയരുകയാണ്. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിൽ 25 മേഖലകൾ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്തും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ഈ വർഷത്തിൽ ആദ്യമായാണ് ഡൽഹിയിൽ പ്രതിദിന പോസിറ്റീവ് കേസുകൾ രണ്ടായിരത്തോടടുക്കുന്നത്.
Story Highlights: more than covid 56000 cases reported in india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here